News

48 മണിക്കൂറിനിടെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചത് ആറായിരത്തോളം പേര്‍: ഗര്‍ഭഛിദ്രത്തിനെതിരെ കൈക്കോര്‍ത്ത് ഭാരത ജനത

സ്വന്തം ലേഖകന്‍ 04-02-2020 - Tuesday

ഗര്‍ഭഛിദ്രത്തിന്റെ വാതായനങ്ങള്‍ കൂടുതല്‍ തുറന്നു കൊടുക്കുവാന്‍ കേന്ദ്രം കരുനീക്കങ്ങള്‍ നടത്തുമ്പോള്‍ ശക്തമായ പ്രതികരണവുമായി ഭാരത സമൂഹം. അര നൂറ്റാണ്ട് പഴക്കമുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയതോടെ ശക്തമായ ജന വികാരമാണ് നവമാധ്യമങ്ങളിലും മറ്റും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. നിലവിൽ 20 ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. എന്നാല്‍ ഇരുപത്തിനാല് ആഴ്ച വരെ ക്രൂരമായ നരഹത്യ നടത്താമെന്നാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്.

ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രവാചക ശബ്ദം പോര്‍ട്ടല്‍ 'change.org'-ല്‍ തായാറാക്കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ആറായിരത്തോളം ആളുകളാണ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്. ജീവന്റെ മഹത്വത്തെ മാനിക്കുന്ന വലിയ ഒരു സമൂഹമുണ്ടെന്ന് തെളിയിച്ച്, കേവലം 48 മണിക്കൂറുകള്‍ കൊണ്ടാണ് ഇത്രയും ഒപ്പ് രേഖപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്. ഓരോ ജീവനും അമൂല്യമാണെന്നും അമ്മയുടെ ജീവനുള്ള അതേ പ്രാധാന്യം ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനുമുണ്ടെന്നും നിരവധി പേര്‍ പെറ്റീഷന് താഴെ പ്രതികരണ വിഭാഗത്തില്‍ കുറിച്ചു. നിയമത്തിന് അംഗീകാരം നല്‍കുവാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ അബോര്‍ഷന് ഇരകളായിരിന്നെങ്കില്‍ ഈ ഭൂമി കാണുമായിരിന്നോ എന്ന ചോദ്യമുയര്‍ത്തുന്നവരും നിരവധിയാണ്.

പേരും ഇ മെയില്‍ ഐഡിയും നല്‍കി 'സൈന്‍ ദിസ് പെറ്റീഷന്‍' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ പരാതി ഇന്ത്യന്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ജയ്ദീപ് ഗോവിന്ദ് എന്നിവര്‍ക്ക് ഇ മെയിലായി ചെല്ലുന്ന സംവിധാനമാണ് 'change.org' പോര്‍ട്ടലിലൂടെ പ്രവര്‍ത്തിക്കുന്നത്. ജീവനെ ബഹുമാനിക്കുന്ന വിദേശീയര്‍ അടക്കമുള്ള സമൂഹവും പെറ്റീഷനില്‍ ഒപ്പുവെക്കുന്നുണ്ട്. ഭേദഗതി പിന്‍വലിക്കണമെന്നും മനുഷ്യ ജീവനെ ക്രൂരമായി നശിപ്പിക്കുന്ന ഗര്‍ഭഛിദ്രത്തിനുള്ള എല്ലാ സാധ്യതകളും പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 1.56 കോടി കുഞ്ഞുങ്ങള്‍ ഗര്‍ഭഛിദ്രത്തിന് ഇരയാകുന്നുണ്ടെന്നാണ് അന്താരാഷ്ട്ര പ്രോലൈഫ് സംഘടനയായ ഹ്യൂമന്‍ ലൈഫ് ഇന്‍റര്‍നാഷ്ണലിന്റെ കണ്ടെത്തല്‍. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ കുഞ്ഞിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അധികം കടമ്പകളില്ലാത്ത സ്ഥിതിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള പെറ്റീഷനില്‍ മനസാക്ഷി മരവിക്കാത്തവര്‍ ഒപ്പുവെയ്ക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് പങ്കുവെയ്ക്കാനുള്ളത്.

PLEASE SIGN: ‍ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

ദയവായി പെറ്റീഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുമല്ലോ.


Related Articles »