News - 2025
ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി
28-02-2020 - Friday
വത്തിക്കാൻ സിറ്റി: പൗരസ്ത്യ സഭാകാര്യങ്ങള്ക്കുള്ള സംഘത്തിന് പുതിയ സെക്രട്ടറിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അല്‍ബേനിയന്‍ സഭാസമൂഹത്തിലെ ആര്‍ച്ച് ബിഷപ്പ് ജോര്‍ജിയോ ദെമേത്രിയോ ഗലാരോയെയാണ് ഫ്രാൻസിസ് മാർപാപ്പ പുതിയ സെക്രട്ടറിയായി നിയമിച്ചത്. ചൊവ്വാഴ്ചയായിരുന്നു നിയമനം. വത്തിക്കാന്റെ പൗരസ്ത്യസഭാ കാര്യാലയത്തില്‍ ഉപദേശകസമിതി അംഗമായും, തെക്കേ ഇറ്റലിയിലെ സിസിലിയിലുള്ള അല്‍ബേനിയന്‍-ഇറ്റാലിയന്‍ സഭാ പ്രവിശ്യയുടെ മെത്രാപ്പോലീത്തയുമായും ആര്‍ച്ച് ബിഷപ്പ് ജോര്‍ജിയോ ദെമേത്രിയോ ഗലാരോ സേവനംചെയ്യവെയാണ് പുതിയ നിയമനം.
തെക്കേ ഇറ്റലിയിലെ സിസിലി സ്വദേശിയാണ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജിയോ ഗലാരോ. അമേരിക്കയിലെ സെന്റ് ജോണ്‍സ് സെമിനാരിയില്‍ പഠിച്ച അദ്ദേഹം 1972-ല്‍ പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ തോമസ് അക്വീനസ് യൂണിവേഴ്സിറ്റിയില്‍നിന്നും സഭൈക്യദൈവശാസ്ത്രത്തിലും, റോമിലെതന്നെ പൊന്തിഫിക്കല്‍ പൗരസ്ത്യവിദ്യാപീഠത്തില്‍നിന്നും കാനോനിക നിയമത്തിലും ആര്‍ച്ച് ബിഷപ്പ് ജോര്‍ജിയോ ഗലാരോ ഡോക്ടറേറ്റ് നേടി. ജര്‍മനിയിലെയും അമേരിക്കയിലെയും വിവിധ കത്തോലിക്കാ യൂണിവേഴ്സിറ്റികളില്‍ അധ്യാപകനായും ആര്‍ച്ച് ബിഷപ്പ് ജോര്‍ജിയോ ഗലാരോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2013-ല്‍ പൗരസ്ത്യസഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിതി അംഗമായി ആര്‍ച്ച് ബിഷപ്പ് ജോര്‍ജിയോ ഗലാരോയെ നിയമിച്ചത്. 2015ല്‍ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സിസിലിയിലെ പിയെനാ അല്‍ബേനിയന്‍-ഇറ്റാലിയന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയോഗിച്ചു.
മുൻ സെക്രട്ടി ബിഷപ്പ് സിറിള്‍ വാസിലിനെ ജന്മനാടായ സ്ലൊവാക്യയിലെ കൊസീച്ച ഗ്രീക്ക് കത്തോലിക്കാ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്റ്റേറ്ററായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചിരുന്നു. ഇതോടെയാണ് പുതിയ നിയമനം നടന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക