India - 2024

വൈസ് ചാന്‍സലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവും: പാലാ രൂപത

13-06-2020 - Saturday

പാലാ: ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിന് എതിരേയുള്ള വൈസ്ചാന്‍സലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവുമാണെന്നു പാലാ രൂപത. വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അറിയാവുന്നവര്‍ക്കും എംജി യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടുകള്‍ അല്പമെങ്കിലും പരിചയമുള്ളവര്‍ക്കും പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കാനല്ലാതെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നു ചേര്‍പ്പുങ്കല്‍ കോളജില്‍ പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിലെ യൂണിവേഴ്‌സിറ്റി അന്വേഷണവുമായി ബന്ധപ്പെട്ടു രൂപത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

എംജി യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടിലെ ഏതു നിയമമനുസരിച്ചാണ് സിസിടിവി ദൃശ്യങ്ങള്‍ കോളജ് മാനേജ്‌മെന്റ് പുറത്തുവിടരുതെന്നു വാദിക്കുന്നത് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണു സിസി ടിവി. സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരനായ പ്രിന്‍സിപ്പല്‍ വേദനാജനകമായവിധം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ക്രൂരമായവിധം വിമര്‍ശിക്കപ്പെടുകയും ചെയ്യുന്‌പോള്‍ വസ്തുതകളുടെ യാഥാര്‍ഥ്യം അന്വേഷിക്കുന്നവര്‍ക്കു വെളിവാക്കാന്‍ ദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തരുതെന്നാണോ സര്‍വകലാശാല ഉദ്ദേശിക്കുന്നത്

കോപ്പിയടിച്ചതു തെളിവുസഹിതം പിടികൂടിയശേഷം ആ കുട്ടിയെ അപമാനിതയാക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇന്‍വിജിലേറ്ററും പ്രിന്‍സിപ്പലും കുട്ടിയെ എഴുന്നേല്‍പിക്കുകപോലും ചെയ്യാതെ ശാന്തവും സൗമ്യവുമായ രീതിയില്‍ സംസാരിച്ചത്. ആ കുട്ടിയെ ഉടന്‍ വിളിച്ച് ഓഫീസില്‍ കൊണ്ടുപോയി അടുത്ത നടപടിക്രമങ്ങള്‍ സ്വീകരിക്കണമായിരുന്നു എന്ന വാദഗതിയും ഉന്നയിച്ചുകണ്ടു. ആ കുട്ടിക്ക് യാതൊരു മനോവിഷമവും ഉണ്ടാകാതിരിക്കാനാണ് ഏതാനും മിനിറ്റ് നേരം, ഇപ്പോള്‍ വൈസ്ചാന്‍സലര്‍ നടപ്പാക്കാന്‍പോകുന്ന കൗണ്‍സലിംഗ്, സാന്ത്വനരൂപത്തില്‍ ആ കുട്ടിക്ക് കോളജിലെ പ്രമുഖയായ അധ്യാപികവഴി നല്‍കിയത്. ഇതും സിസി ടിവിയില്‍ വ്യക്തമാണ്. അധ്യാപിക ആ ദൗത്യം കാര്യക്ഷമമായി നിര്‍വഹിക്കുകയും ചെയ്തു. അതിനാണു കുട്ടിയെ കൂടുതല്‍ സമയം ഹാളിലിരുത്തിയെന്ന പഴി കേള്‍ക്കേണ്ടിവന്നത്.

കേരളത്തിലെ ഉന്നത ശ്രേണിയിലുള്ള പാലാ സെന്റ് തോമസ് കോളജ് അധ്യാപകനായും പ്രിന്‍സിപ്പലായും വലിയ അനുഭവജ്ഞാനമുള്ള ചേര്‍പ്പുങ്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മാന്യനല്ലായെന്ന് നാളിതുവരെയും മനഃസാക്ഷിയുള്ള ഒരാള്‍പോലും പറഞ്ഞിട്ടില്ല. യൂണിവേഴ്‌സിറ്റി നിയമം അതിന്റെ ചൈതന്യത്തില്‍ പൂര്‍ണമായി പാലിക്കുകയും മാനുഷികപരിഗണന ഉദാത്തമായി പ്രകടിപ്പിക്കുകയും ചെയ്തതാണോ അദ്ദേഹം ചെയ്ത തെറ്റ് കോളജ് കത്തോലിക്കാ സ്ഥാപനം ആയതുകൊണ്ടും പ്രിന്‍സിപ്പല്‍ കത്തോലിക്കാ പുരോഹിതനായതുകൊണ്ടും അദ്ദേഹം ചെയ്ത നന്മകള്‍ തിന്മകളായി വ്യാഖ്യാനിച്ചാല്‍ തനിക്കു സ്വീകാര്യത വര്‍ധിക്കുമെന്ന് വൈസ് ചാന്‍സലര്‍ കരുതുന്നുണ്ടാവാം.

കുട്ടിയുടെ ഹാള്‍ടിക്കറ്റ് പരസ്യമായി പ്രദര്‍ശിപ്പിച്ചു എന്നുള്ളത് കടുത്ത നിയമലംഘനമാണെന്നും വ്യാഖ്യാനിച്ചു കണ്ടു. ഹാള്‍ടിക്കറ്റ് പ്രദര്‍ശിപ്പിക്കരുത് എന്നു നിയമമുള്ളതായി മുന്‍ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ല. ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടതാകട്ടെ ഹാള്‍ടിക്കറ്റിന്റെ കോപ്പിയും കോപ്പിയടിച്ച ഭാഗവുമാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഹാള്‍ടിക്കറ്റിന്റെ മറുഭാഗത്ത് മാനേജ്‌മെന്റ്തന്നെ എഴുതിച്ചേര്‍ത്തതാണ് എന്ന പച്ചനുണ വിശ്വസിക്കാന്‍ സത്യസന്ധരായവര്‍പോലും നിര്‍ബന്ധിക്കപ്പെട്ടേനെ. ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ എടുക്കാതെയും തയാറാക്കിയ സിന്‍ഡിക്കറ്റ് ഉപസമിതിയുടെ താത്കാലിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്രസമ്മേളനം നടത്തിയ വൈസ്ചാന്‍സലര്‍, പ്രിന്‍സിപ്പലിനെ മാറ്റുകയാണോ സ്വയം മാറുകയാണോ ചെയ്യേണ്ടതെന്ന ചോദ്യത്തിന് സ്വയം ഉത്തരം പറയട്ടെ.

ഉപസമിതിയുടെ പൂര്‍ണറിപ്പോര്‍ട്ട് തയാറായി സിന്‍ഡിക്കറ്റ് അംഗീകരിച്ചാല്‍ മാത്രമേ അത് യൂണിവേഴ്‌സിറ്റിയുടേതാകൂ എന്നിരിക്കെ വിസിയുടെ തിടുക്കം മറ്റെന്തിനോ വേണ്ടിയാണെന്ന് ന്യായമായും ആരും സംശയിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും വിസി ഇതുപോലൊരു പത്രസമ്മേളനം നടത്തിയിട്ടില്ല.

കുട്ടിയുടെ മരണം അതീവ ദുഃഖകരമാണ്. അതുപോലെതന്നെ പ്രിന്‍സിപ്പലിനെ തേജോവധം ചെയ്യുന്നത് അത്യന്തം ഖേദകരമാണ്. വൈസ് ചാന്‍സലറുടേതുപോലുള്ള സ്വന്തമായ വ്യക്തിത്വം പ്രിന്‍സിപ്പലിനുമുണ്ട്. യഥാര്‍ഥത്തില്‍ വൈസ്ചാന്‍സലര്‍ അപമാനിച്ചത് അധ്യാപകസമൂഹത്തെ മുഴുവനുമാണ്. ഒരു സര്‍വകലാശാലയിലെ മുഴുവന്‍ അധ്യാപകരുടെയും സംരക്ഷകനും നീതിനിര്‍വാഹകനും ആകേണ്ട അദ്ദേഹം ഇതുവഴി അധ്യാപക സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്താണെന്ന് അറിയാന്‍ സമൂഹത്തിനു താത്പര്യമുണ്ട്. കോപ്പിയടിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണോ അതോ അത്തരം അവസരങ്ങളില്‍ നിസംഗനായി കടന്നുപോകണമെന്നാണോ അദ്ദേഹം അര്‍ഥമാക്കുക. ഇക്കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ ഒരു പരസ്യസംവാദത്തിനുതന്നെ തയാറാകണമെന്നാണ് അദ്ദേഹത്തോടുള്ള അഭ്യര്‍ഥനയെന്നു പ്രസ്താവനയില്‍ പറയുന്നു.


Related Articles »