Life In Christ - 2024

എല്ലാവര്‍ക്കും നന്ദി, ഞാൻ ഇപ്പോഴും എന്റെ ദൈവത്തിൽ വിശ്വസിക്കുന്നു: മരിയ ഷഹ്‌ബാസിന്റെ വീഡിയോ പുറത്ത്

പ്രവാചക ശബ്ദം 30-08-2020 - Sunday

ലാഹോർ: തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിച്ച് ക്രൈസ്തവ സമൂഹത്തിന്റെ കണ്ണീരായി മാറിയ പാക്ക് പെണ്‍കുട്ടി മരിയ (മൈറ) ഷഹ്‌ബാസിന്റെ വീഡിയോ. രണ്ടു പേരോടൊപ്പമാണ് മരിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തന്റെ അടുത്തിരിക്കുന്ന ഇവരില്‍ ഒരാള്‍ വക്കീലും മറ്റെയാള്‍ സഹായിച്ച ഒരു സഹോദരനുമാണെന്നും വീഡിയോയില്‍ മരിയ പറയുന്നുണ്ട്.

"എന്റെ പേർ മരിയ എന്നാണ്. വയസ്സ് 14. എന്നെ തട്ടിക്കൊണ്ടു പോയി ചില പേപ്പറുകളിൽ ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചു. എന്നിട്ട് അവരെന്നോട് പറഞ്ഞു 'നീ മുസ്ലിം ആയി' എന്ന്. അതുപോലെ വീണ്ടും ഭീഷണിപ്പെടുത്തി. എന്റെ മോശം വീഡിയോ ഉണ്ടാക്കി. അത് അപ്‌ലോഡ് ചെയ്യുമെന്നും പറഞ്ഞു. അതിനു ശേഷം വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു 'സാധ്യമല്ല'ന്ന്. അപ്പോൾ വീണ്ടും എന്നെ ഭീഷണിപ്പെടുത്തി. കുടുംബത്തെ പൂര്‍ണ്ണമായി നശിപ്പിക്കുമെന്ന് പറഞ്ഞു". മരിയ പറഞ്ഞു. ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ പാക്ക് ക്രിസ്ത്യന്‍ ഫേസ്ബുക്ക് പേജുകളിലാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

മരിയ ഷഹ്ബാസിന് നേരിടേണ്ടി വന്ന പീഡനവും നീതി നിഷേധവും കെട്ടുകഥയാണെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഇതിനിടെ പ്രചരണം നടത്തിയിരിന്നു. മരിയയുടെ വീഡിയോ പുറത്തുവന്നതോടെ ഇവരുടെ കുപ്രചരണവും പൊളിഞ്ഞിരിക്കുകയാണ്. നേരത്തെ മരിയ ഷഹ്‌ബാസ് രക്ഷപ്പെട്ട വിവരം സ്ഥിരീകരിച്ച് പാക്കിസ്ഥാനി മാധ്യമ പ്രവർത്തകനും ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനുമായ സലീം ഇക്ബാല്‍ രംഗത്ത് വന്നിരിന്നു. മരിയയോടൊപ്പമുള്ള ചിത്രം സഹിതമായിരിന്നു പോസ്റ്റ്.

ഇതിന് പിന്നാലെയാണ് വീഡിയോയും പുറത്തുവന്നിരിക്കുന്നത്. ഒരു മാസത്തോളം നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ മൈറ (മരിയ) ഷഹ്ബാസ്, ഭര്‍ത്താവെന്ന് കോടതി വിധിച്ച മൊഹമ്മദ്‌ നാകാഷിന്റെ ഫൈസലാബാദിന് സമീപമുള്ള വീട്ടില്‍ നിന്നുമാണ് രക്ഷപ്പെട്ടതെന്നു ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നാകാഷും രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ പകല്‍ വെളിച്ചത്തില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുന്നത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് കോടതിയില്‍ എത്തിയെങ്കിലും വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോയി 'നല്ല ഭാര്യയായി ജീവിക്കുവാനായിരിന്നു' ലാഹോര്‍ ഹൈകോടതി ജഡ്ജി രാജാ മുഹമ്മദ്‌ ഷാഹിദ് അബ്ബാസിയുടെ വിധി ന്യായം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 46