Life In Christ

ദിവ്യകാരുണ്യം സംരക്ഷിക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച കൗമാരക്കാരന്‍ റോയിഗ് വാഴ്ത്തപ്പെട്ട പദവിയില്‍

പ്രവാചക ശബ്ദം 09-11-2020 - Monday

ബാഴ്‌സലോണ: സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ ദിവ്യകാരുണ്യം സംരക്ഷിക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച പത്തൊൻപതുകാരന്‍ ജോവാൻ റോയിഗ് ഡിഗ്ലെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. നവംബർ 7നു ബാഴ്‌സലോണയിലെ സാഗ്രഡ ഫാമിലിയ ബസിലിക്കയില്‍ നടന്ന വിശുദ്ധ കുർബാന മദ്ധ്യേയാണ് റോയിഗിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1936 -ൽ ക്രിസ്തീയ വിശ്വാസത്തോടും, വിശ്വാസികളോടും ഉള്ള വിദ്വേഷം പ്രകടമായിരുന്ന കാലഘട്ടത്തിൽ നടന്ന സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിലാണ് ജോവാൻ റോയിഗ് ഡിഗ്ലെ കൊല്ലപ്പെട്ടത്. കടുത്ത വിദ്വേഷ ചിന്തകളുടെ ഭാഗമായി അക്കാലത്തു ബാഴ്‌സലോണയിലെ പള്ളികൾ എല്ലാം തന്നെ അടച്ചുപൂട്ടുകയും, കത്തിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ കുർബാന പരസ്യമായി നടത്താൻ കഴിയാതിരുന്ന ആ സമയത്തു റോയിഗ് ഡിഗ്ലെ എന്ന ചെറുപ്പക്കാരന്റെ വിശുദ്ധ കുർബാനയോടുള്ള അസാധാരണമായ ഭക്തിയെക്കുറിച്ചറിഞ്ഞ ഒരു വൈദികൻ, വിശുദ്ധ കുർബാന അത്യാവശ്യമുള്ള ആളുകൾക്ക് അവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്നതിനു വേണ്ടി ദിവ്യകാരുണ്യം ഉൾക്കൊള്ളുന്ന ഒരു കുസ്തോതി ഈ ചെറുപ്പക്കാരനെ ഏൽപ്പിച്ചു. തന്നെ കൊല്ലുന്നതിനു വേണ്ടി സൈനികർ തന്റെ പിന്നാലെ ഉണ്ടെന്നും, എന്നാൽ അതിലൊന്നും തനിക്കു ഭയമില്ലെന്നും, താൻ തന്റെ ദൈവത്തെ എപ്പോഴും കൂടെ കൊണ്ട് പോകുന്നെന്നും ഒരിക്കൽ ഒരു വീട് സന്ദർശനത്തിനിടയിൽ അവൻ പറഞ്ഞു.

ഒടുവില്‍ അന്വേഷിച്ചു നടന്ന സൈന്യം വീടിന്റെ വാതിലിൽ മുട്ടിയപ്പോൾ, താൻ പിടിയിലായി എന്ന് മനസ്സിലാക്കിയ ജോവാൻ, ശേഷിച്ചിരിന്ന തിരുവോസ്തി മുഴുവൻ അവരുടെ കൈകളിൽപ്പെടാതിരിക്കാൻ ഉള്‍ക്കൊള്ളുകയായിരിന്നു. ഇതിന് പിന്നാലെ സൈന്യത്തിന് കീഴടങ്ങിയ അവനെ അവർ സാന്താ കൊളോമ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് 1936 സെപ്റ്റംബർ 11ന് ജോവാൻ റോയിഗ് ഡിഗ്ലെയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരിന്നു. "ഞാൻ നിങ്ങളോട് ക്ഷമിക്കുന്നതുപോലെ ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ" ഇതായിരുന്നു വാഴ്ത്തപ്പെട്ട ജോവാൻ റോയിഗിന്റെ അവസാന വാക്കുകൾ.

സഭയുടെ വിശ്വാസത്തിന്റെ ഒരു വലിയ പരിരക്ഷകനും, ക്രിസ്തുവിനോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിന്റെ ഒരു വലിയ സാക്ഷിയുമാണ് ഈ ചെറുപ്പക്കാരനെന്ന് വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിൽ ബാഴ്‌സലോണയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജുവാൻ ജോസ് ഒമെല്ല പറഞ്ഞു. ക്രിസ്ത്യാനികളായ നാം നമ്മുടെ വിശ്വാസത്തിൽ ഉറച്ചു ജീവിക്കാനാണു വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ജോവാന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന്‍ കർദ്ദിനാൾ കൂട്ടിച്ചേര്‍ത്തു.

1917 മെയ് 12ന് ബാഴ്‌സലോണയിലാണ് ജോവാൻ ജനിച്ചത്. പിതാവ് റാമോൺ റോയിഗ് ഫ്യൂന്റേയും, അമ്മ മോഡ് ഡിഗിൾ പക്കറിംഗും ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നു. പിയാരിസ്റ്റ് പിതാക്കന്മാരും, ഡി ലാ സല്ലെ ബ്രദേഴ്‌സും നടത്തുന്ന സ്കൂളുകളിലാണ് അദ്ദേഹം പഠിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ മറ്റു ജോലികൾ ചെയ്തുകൊണ്ടാണ് അദ്ദേഹം പഠിച്ചത്. അദ്ദേഹത്തിന്റെ അധ്യാപകരിൽ ഫാ. ഇഗ്നേഷ്യോ കാസനോവാസ്, വാഴ്ത്തപ്പെട്ട ഫ്രാൻസിസ്കോ കാർസെല്ലർ എന്നിവരും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരുടെ പട്ടികയിലുണ്ട്.

കുടുംബം പിന്നീട് മസ്നോയിലേക്ക് താമസം മാറ്റി. അവിടെവെച്ച് ജോവാൻ 1932ൽ ആൽബർട്ട് ബോണറ്റ് ആരംഭിച്ച ഫെഡറേഷൻ ഓഫ് യംഗ് ക്രിസ്ത്യൻസ് ഓഫ് കാറ്റലോണിയയിൽ (എഫ്ജെസിസി) ചേർന്നു. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന് മുമ്പ് അതിൽ 8,000 അംഗങ്ങളുണ്ടായിരുന്നു. എഫ്ജെസിസി വാർത്താക്കുറിപ്പിൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതിയിരുന്ന അദ്ദേഹം പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മതപഠനത്തിനു നേതൃത്വം നൽകുന്നതിന് നിയമിക്കപ്പെട്ടു. മസ്‌നോവിൽ ആർക്കും തന്നെ അദ്ദേഹത്തെ അറിയില്ലായിരുന്നെങ്കിലും, വിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും തീവ്രമായ സ്നേഹവും പെട്ടെന്നുതന്നെ പ്രസിദ്ധമായി. വിശുദ്ധ കുർബാനക്ക് മുന്നിൽ സമയം കടന്നു പോകുന്നതറിയാതെ അദ്ദേഹം മണിക്കൂറുകൾ ചെലവഴിച്ചു. യുവാവിന്റെ മാതൃക അദ്ദേഹത്തിന്റെ വാക്കുകളേക്കാൾ ജനങ്ങളിൽ പരിവർത്തനമുണ്ടാക്കി.

"ഞാൻ സാധാരണയായി ദിവസത്തിൽ രണ്ട് മണിക്കൂറെങ്കിലും എന്റെ ആത്മീയജീവിതത്തിനായി വിശുദ്ധ കുർബാന, ധ്യാനം, ആരാധന എന്നിവയ്ക്കായി നീക്കിവയ്ക്കുന്നു, ഇത് വളരെ കുറവാണ്, പക്ഷെ ഇതിൽ കൂടുതൽ നൽകാൻ എനിക്ക് കഴിയുന്നില്ല"- 1936-ൽ മസ്നോ വികാരി ഫാ. ജോസ് ഗിലി ഡോറിയ ജോവാൻ തന്നോട് പറഞ്ഞതായി എഴുതി. ആദിമ ക്രൈസ്തവരെപോലെ, ദൈവകൃപയോടും ധൈര്യത്തോടും കൂടി രക്തസാക്ഷിത്വം സ്വീകരിക്കാൻ എല്ലാവരും ഇപ്പോഴും തയ്യാറാകണമെന്ന് 1936 ജൂലൈയിൽ ജോവാൻ തന്റെ എഫ്ജെസിസിയിലെ സഹപ്രവർത്തകരോട് പറഞ്ഞിരിന്നു.

തുടർന്നുണ്ടായ കടുത്ത പീഡനത്തിൽ, കാറ്റലോണിയയിൽ നാൽപ്പതോളം പുരോഹിതന്മാരുൾപ്പെടെ മുന്നൂറോളം ചെറുപ്പക്കാർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എഫ്ജെസിസിയുടെ ആസ്ഥാനം കത്തിച്ചതടക്കമുള്ള നിരവധി പീഡനങ്ങള്‍ ഉണ്ടായ ആ സമയത്തു ജോവാൻ മറ്റുള്ളവരെ സന്ദർശിച്ച്‌ അവർക്കു ആശ്വാസവും ധൈര്യവും പകർന്നു. മുറിവേറ്റവരെ ശുശ്രൂഷിച്ചു, തങ്ങളുടെ ഇടയിൽ നിന്ന് മരിച്ചവരെ കണ്ടെത്താനായി ആശുപത്രികൾ കയറിയിറങ്ങിയിരിന്നു.

കോവിഡ് മൂലം വളരെ പരിമിതമായി നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിൽ സ്‌പെയിനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ ബിഷപ്പ് ബെർണാഡിറ്റോ ഔസാ, ബാഴ്‌സലോണയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ലൂയിസ് മാർട്ടിനെസ് സിസ്റ്റാച്ച് എന്നിവർ പങ്കെടുത്തു. ഈ ചെറുപ്പക്കാരന്റെ മാതൃകയും, തീക്ഷ്ണതയും പ്രത്യേകിച്ച് ചെറുപ്പക്കാരിൽ, ക്രിസ്തീയ വിശ്വാസത്തിൽ പൂർണ്ണമായും ജീവിക്കാനുള്ള ആഗ്രഹം ജനിപ്പിക്കട്ടെയെന്ന്‍ മാർപാപ്പ ഇന്നലെ പറഞ്ഞു. വാഴ്ത്തപ്പെട്ട ഡിഗ്ലിന്റെ ശരീരം ബാഴ്സലോണയിലെ എൽ മസ്നോയിലെ സെന്റ് പീറ്റർ ഇടവക ചാപ്പലിലാണ് സംസ്കരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 52