India - 2024

ആശുപത്രി മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം: സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്

പ്രവാചകശബ്ദം 07-06-2022 - Tuesday

കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകൂടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അറിയുമ്പോൾ ആശങ്ക വർദ്ധിപ്പിക്കുകയാണെന്ന് സംഘടന പ്രസ്താവിച്ചു.

ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഉദരത്തിലെ കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതും, ജനിച്ച കുഞ്ഞുങ്ങളെ കൊലചെയ്യുന്നതും വർധിച്ചുവരാതെ ജാഗ്രതയോടെ പ്രവർത്തിക്കുവാൻ സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ ശ്രദ്ധിക്കണം. ഗർഭധാരണത്തിന്റെ വിവിധ ഘട്ടത്തിൽ മരണം സംഭവിച്ചാലും, ഒരു മനുഷ്യവ്യക്തിക്ക് ലഭിക്കേണ്ടതായ ആദരവ് നൽകുവാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. മനുഷ്യശരീരത്തെ മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാകുവാൻ പാടില്ല.

ഓരോ ജീവനും ജീവിതവും ദൈവത്തിന്റെ ദാനവും വിലപ്പെട്ടതും സംരക്ഷണം അർഹിക്കുന്നതുമാണെന്ന അവബോധം സമൂഹത്തിൽ വ്യാപകമാക്കണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ആവശ്യമെങ്കിൽ ആശുപത്രികൾ, ലിംഗനിർണയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലിസ് ഇന്റലിജൻസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

More Archives >>

Page 1 of 462