Youth Zone

ഒരേ ഒരു മിശിഹ മാത്രമേയുള്ളൂ, അവിടുന്ന് രക്ഷിച്ചവരില്‍ ഒരാള്‍ മാത്രമാണ് മെസ്സി: ഓര്‍മ്മപ്പെടുത്തലുമായി അര്‍ജന്റീനയിലെ വൈദികന്‍

പ്രവാചകശബ്ദം 16-12-2022 - Friday

ബ്യൂണസ് അയേഴ്സ്: ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീന പ്രവേശിച്ചതോടെ നടക്കുന്ന വിശേഷണങ്ങളില്‍ തിരുത്തലുമായി അര്‍ജന്റീനയില്‍ നിന്നുള്ള കത്തോലിക്ക വൈദികന്‍. ലോകത്ത് ഒരേയൊരു മിശിഹ ക്രിസ്തു മാത്രമേയുള്ളുവെന്നും, മെസ്സി കര്‍ത്താവ് രക്ഷിച്ചവരില്‍ ഉള്‍പ്പെട്ട ഒരാള്‍ മാത്രമാണെന്നും വൈദികനായ ഫാ. ക്രിസ്റ്റ്യന്‍ വിനാ ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ മെസ്സിയെ മിശിഹ (രക്ഷകന്‍) എന്ന്‍ വിളിക്കുന്നത് പതിവായ സാഹചര്യത്തിലാണ് വൈദികന്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചുക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്. നമുക്ക് വേണ്ടി മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഏക രക്ഷകനാല്‍ തന്നെ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നമ്മള്‍ ചാമ്പ്യന്‍മാര്‍ തന്നെയാണെന്നും ഫാ. വിനാ വ്യക്തമാക്കി.

തന്നെ ‘മിശിഹാ’ എന്ന് വിളിക്കുമ്പോള്‍ മെസ്സി അസ്വസ്ഥനാകുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും, തന്റെ എല്ലാ കഴിവുകളും ദൈവത്തിന്റെ കൃപകൊണ്ട് മാത്രമാണെന്ന്‍ മെസ്സി തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ വൈദികന്‍, എന്തൊക്കെയായാലും എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക, ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് എന്ന ആദ്യ രണ്ടു കല്‍പ്പനകള്‍ നമ്മള്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. ദൈവം, നമ്മുടെ കര്‍ത്താവ്, നമ്മുടെ ഒരേ ഒരു കര്‍ത്താവ്, അവനിലാണ് നമ്മള്‍ വസിക്കുകയും, ചലിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നത്. ദൈവമാണ് എല്ലാ സന്തോഷത്തിന്റേയും ഉറവിടമെന്നും ഫാ. വിനാ പറഞ്ഞു.

“പാപത്തിനും അതിന്റെ വിലയായ മരണത്തിനുമെതിരെയുള്ള പ്രധാന കളി യേശു ക്രിസ്തു വിജയിച്ചതാണെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. കായിക താരങ്ങളേയും, സംഗീതജ്ഞരേയും സ്നേഹിക്കുന്നതുപോലെ ക്രിസ്തുവിനെ സ്നേഹിക്കുവാന്‍ നമ്മുടെ യുവതലമുറക്ക് കഴിയുന്നുണ്ടോ? വലിയ നന്മകള്‍ക്ക് വേണ്ടിയുള്ള ത്യാഗങ്ങളെ കുറിച്ച് നമ്മുടെ യുവതലമുറയെ നാം പഠിപ്പിക്കുന്നുണ്ടോ? നമ്മള്‍ ധീരതയുള്ളവരും, വിശുദ്ധരും ആകുവാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് കാട്ടുവാനുള്ള സമയം സമാഗതമായെന്ന്‍ പറഞ്ഞ ഫാ. വിനാ വിശുദ്ധതയും, അവിശുദ്ധതയും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് പഠിപ്പിക്കുവാന്‍ ശ്രമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ലയണല്‍ മെസ്സിയും, ഏഞ്ചല്‍ ഡി മരിയയും ജനിച്ച റൊസാരിയോ പ്രവിശ്യയില്‍ തന്നെയാണ് ഫാ. വിനയും ജനിച്ചത്.

ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞ താരമാണ് ലയണല്‍ മെസ്സി. ലോകകപ്പിന്റെ പ്രിവ്യു, പാരീസില്‍ നടക്കവേ അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നു മെസ്സി തുറന്നു പറഞ്ഞിരിന്നു. എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാമെന്നും വരുവാനിരിക്കുന്നത് വരുമെന്നും ദൈവമാണ് അത് തീരുമാനിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും തനിക്ക് നല്‍കിയതിനെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതായും മുപ്പത്തിയഞ്ചുകാരനുമായ മെസ്സി അന്നേ പറഞ്ഞിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »