News

ഫിന്നിഷ് ക്രൈസ്തവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന് അമേരിക്കന്‍ നിയമസാമാജികരുടെ കത്ത്

പ്രവാചകശബ്ദം 14-08-2023 - Monday

വാഷിംഗ്‌ടണ്‍ ഡി.സി: സ്വവര്‍ഗ്ഗ ബന്ധം, വിവാഹ ജീവിതം എന്നിവ സംബന്ധിച്ച വിഷയങ്ങളില്‍ ബൈബിള്‍ വാക്യം ഉദ്ധരിച്ചതിന്റെ പേരില്‍ ഫിന്‍ലന്‍ഡില്‍ വിചാരണ നേരിടുന്ന ക്രൈസ്തവരെ സഹായിക്കണമെന്ന ആവശ്യവുമായി അമേരിക്കയിലെ 16 നിയമസാമാജികര്‍ ബൈഡന് കത്തയച്ചു. ഫിന്നിഷ് പാര്‍ലമെന്റംഗമായ പൈവി റസാനെനും, ലൂഥറന്‍ മെത്രാന്‍ ജഹാന പൊഹ്ജോളയുമാണ്‌ സ്വവര്‍ഗ്ഗ ബന്ധത്തെ അപലപിച്ചു വിശുദ്ധ ഗ്രന്ഥം ഉദ്ധരിച്ചു സംസാരിച്ചതിന്റെ പേരില്‍ ‘വിദ്വേഷപരമായ പ്രസംഗം’ നടത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടുവാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലാക്കോടതി ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുവെങ്കിലും, വാദിഭാഗം അപ്പീലിന് പോയതിനെ തുടര്‍ന്നാണ് വിചാരണ. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷത്തെ തടവ് ശിക്ഷയും, പിഴയും ലഭിക്കാവുന്നതാണ്.

ഫിന്‍ലാന്‍ഡിലെ യു.എസ് അംബാസഡര്‍ ഡഗ്ലസ് ഹിക്കെയിനോടും, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ അംബാസഡറായ റാഷദ് ഹുസൈനോടും ഫിന്നിഷ് ക്രൈസ്തവര്‍ക്കെതിരെയുള്ള അന്യായമായ നിയമനടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ ടെക്സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ചിപ്പ് റോയിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ നിയമസാജിക സഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ക്രൈസ്തവ വിശ്വാസമനുസരിച്ച് ജീവിച്ചതിന്റെ പേരില്‍ ഒരു അമേരിക്കക്കാരനോ, ഫിന്‍ലന്‍ഡ് സ്വദേശിയോ, ഏതൊരു മനുഷ്യനോ ഇത്തരം നീതിന്യായ അവഹേളനങ്ങള്‍ നേരിടുന്നത് ശരിയല്ലെന്ന് നിയമസാമാജികരുടെ കത്തില്‍ ചൂണ്ടിക്കാട്ടി.

2004-ലെ ഒരു ലഘുലേഖയുമായി ബന്ധപ്പെട്ടും 2018-ലെ ഒരു ടെലിവിഷന്‍ പരിപാടിയിലും, 2019-ലെ ട്വീറ്റിലും ക്രിസ്തീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചു നടത്തിയ പരാമര്‍ശമാണ് അറുപത്തിരണ്ടുകാരിയും, 5 കുട്ടികളുടെ മാതാവുമായ റസാനെ കോടതി കയറ്റിയത്. 5.5 മില്യന്‍ ആളുകൾ ജീവിക്കുന്ന രാജ്യമാണ് ഫിൻലൻഡ്. രാജ്യത്തെ മൂന്നിൽ രണ്ട് ആളുകളും, ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെയോ, ഓർത്തഡോക്സ് സഭയുടെയോ ഭാഗമാണ്. പൈവി റസനൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ അംഗമാണ്. എന്നാൽ 2019ൽ ലൂഥറൻ സഭ രാജ്യത്ത് നടന്ന ഒരു എൽജിബിടി റാലിക്ക് പിന്തുണ നൽകിയത് അവർ എതിർത്തിരുന്നു.

അതേസമയം കേസ് നല്‍കുന്ന മാതൃക ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ നിയമസാമാജികര്‍ മുന്നറിയിപ്പ് നല്‍കി. ക്രിസ്തു വിശ്വാസത്തോട് കടുത്ത വിരോധംവെച്ച് പുലര്‍ത്തുന്ന മതനിരപേക്ഷവാദികള്‍ പാശ്ചാത്യ ലോകത്തെ അപകടകരമായ രീതിയില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണെന്ന് വര്‍ഷങ്ങളായി പലരും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും, സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്നതിന് വിശ്വാസികള്‍ വിചാരണ നേരിടുവാന്‍ പോവുകയാണെന്നും കത്തില്‍ പറയുന്നു. അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം ഇന്റര്‍നാഷണല്‍ (എ.ഡി.എഫ്) ആണ് വിചാരണയില്‍ റസാനനെ നിയമ യുദ്ധത്തില്‍ സഹായിക്കുക. കോടതി വാദം ആഗസ്റ്റ് 22നു നടക്കും.

More Archives >>

Page 1 of 870