India - 2024

ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണം: സീറോ മലബാർ സഭാ അൽമായ ഫോറം

പ്രവാചകശബ്ദം 28-09-2024 - Saturday

കൊച്ചി: ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽ അവതരിപ്പിക്കുന്ന സിനിമാ വരികളും സംഗീതവും മലയാള ചലച്ചിത്രങ്ങളിൽ വ്യാപകമാകുകയാണെന്നും തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണമെന്നും സീറോ മലബാർ സഭാ അൽമായ ഫോറം. ക്രൈസ്തവ പ്രതീകങ്ങൾക്ക് നിഷേധാത്മകമായ പരിവേഷം നല്‍കി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്ര ഗാനങ്ങളിലൊന്നാണ് അടുത്ത കാലത്ത് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ബോഗയ്‌ന്‍വില്ല'യിലെ ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി' എന്ന പ്രമോഗാനത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി.

ക്രൈസ്തവരേയും, ക്രൈസ്തവ വിശ്വാസാചാരങ്ങളെയും എത്ര ഹീനമായി പരിഹസിക്കാമെന്ന രീതിയിലുള്ള പിശാചിന് സ്തുതി പാടുന്ന ഇത്തരം ഗാനങ്ങൾ ക്രൈസ്തവ സമൂഹത്തിലെ പുതുതലമുറയെ വഴിതെറ്റിക്കും. പൈശാചിക ചിഹ്നങ്ങളുടെ അകമ്പടിയോടെയുള്ള ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന ഗാനം തീർച്ചയായും ക്രൈസ്തവരെ ഏറെ ദുഃഖിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്നു.

ഇത്തരം ക്രൈസ്തവ പ്രതീകങ്ങളുടെ വികലമായ ചിത്രീകരണത്തെയും,ദൃശ്യങ്ങളെയും,ഗാന വരികളെയും ഒരിക്കലും നിഷ്‌കളങ്കമോ യാദൃശ്ചികമോ ആയി കാണാന്‍ കഴിയുകയില്ല. ക്രൈസ്തവ പശ്ചാത്തലം മാത്രം വികലമാക്കി ചിത്രീകരിച്ച ഇത്തരം ഗാനങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട് സെൻസർ ചെയ്യണം.

ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം ഗൂഢ ശ്രമങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും, നിയമ നീതിന്യായ വ്യവസ്ഥിതികളും തയ്യാറാകണം. ക്രൈസ്തവമായ പേരുകളും,ഇതിവൃത്തങ്ങളും,പശ്ചാത്തലങ്ങളും ഉപയോഗിക്കുകയാണെങ്കിൽ സിനിമാ ഗാനങ്ങൾ വിജയിപ്പിക്കാമെന്നുള്ള ചിന്ത സംവിധായകരിൽ രൂഢമൂലമായിരിക്കുന്നു.അത്തരം ചിന്തകൾ ക്രൈസ്തവരുടെ നെഞ്ചത്ത് മാത്രം ചവിട്ടിവേണ്ടായെന്ന് സിനിമാ പ്രവർത്തകരെ ഓർമ്മിപ്പിക്കുന്നു.

'ബോഗയ്‌ന്‍വില്ല' പോലെയുള്ള സിനിമകളിൽക്കൂടിയും ഗാനങ്ങളിൽക്കൂടിയും ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും, വിശുദ്ധ ബിംബങ്ങളെയും,ബോധപൂർവ്വം അവമതിക്കുന്നതിനെയും അവഹേളനാപരമായി ചിത്രീകരിക്കുന്നതിനെയും അൽമായ ഫോറം ശക്തമായി എതിർക്കുന്നു.ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണം. മലയാള സിനിമ തന്നെ വളരെ ധാർമികമായ അപചയത്തിൽ വീണുകിടക്കുന്ന ഇന്നത്തെ സാഹചര്യം എന്ത് കൊണ്ടാണെന്ന് സിനിമാ പ്രവർത്തകർ പഠിക്കണം.മലയാള സിനിമ മേഖലയിലെ വൻ ചൂഷണങ്ങൾ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നു.

പൈശാചികതയുടെയും, വിശ്വാസ അവമതിയുടെയുമൊക്ക കുത്സിത ശ്രമങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യവാദം മുഴക്കി സിനിമാ ഗാനങ്ങളിലൂടെ നടപ്പിലാക്കാമെന്നും ന്യായീകരിക്കാമെന്നും ആരും വ്യാമോഹിക്കേണ്ട.സാമൂഹ്യ വ്യവസ്ഥിതിക്കും, സംസ്‌കാരത്തിനും, കേവല ധാര്‍മ്മികതയ്ക്കും വിരുദ്ധമായി തങ്ങളുടെ ആശയപ്രചാരണത്തിനായി ക്രൈസ്തവർക്കെതിരെ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു വര്‍ഗ്ഗം ഇവിടെ ശക്തിപ്രാപിക്കുന്നത് ഒന്നിച്ച് നിന്നു കൊണ്ട് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് ക്രൈസ്തവസമൂഹത്തിന്റെ ആവശ്യമാണ്.

ക്രൈസ്തവസഭയെയും ക്രിസ്തീയ മൂല്യങ്ങളെയും,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാള സിനിമാ വ്യവസായം മാറിയിരിക്കുന്നു എന്ന് പറയുന്നതിൽ ഏറെ ഖേദമുണ്ട്.പണത്തിനും കയ്യടിക്കും വേണ്ടി,ക്രൈസ്തവരെ അവഹേളിക്കുന്ന,കർത്താവിന്റെ നാമത്തെ വരെ ദുരുപയോഗം ചെയ്തു കൊണ്ടുള്ള ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ പോലെയുള്ള ഗാനങ്ങൾക്ക് പ്രദർശനാനുമതി നൽകരുതെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് അഭ്യർത്ഥിക്കുകയാണെന്നും അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »