News

മെഡ്ജുഗോറിയിലെ പ്രത്യക്ഷീകരണം: സഭ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വത്തിക്കാന്‍ പ്രതിനിധി

സ്വന്തം ലേഖകന്‍ 23-08-2017 - Wednesday

സരജെവോ (ബോസ്നിയ): മെഡ്ജുഗോറിയിലെ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണത്തെ കത്തോലിക്കാ സഭ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മാര്‍പാപ്പ നിയോഗിച്ച വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ പ്രത്യക്ഷീകരണത്തെ കത്തോലിക്കാ സഭ അംഗീകരിക്കുമെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നതെന്നും ഇതിന് തടസ്സമായി മറ്റ് കാരണങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മെഡ്ജുഗോറിയിലെ അജപാലനപരമായ അവസ്ഥകള്‍ കുറിച്ച് പഠിക്കുവാന്‍ പോളണ്ടിലെ വാര്‍സ്വോ-പ്രാഗ രൂപതയുടെ അധ്യക്ഷനായ ആര്‍ച്ചു ബിഷപ്പ് ഹെന്‍റ്റിക് ഹോസെറിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്. പ്രത്യക്ഷീകരണങ്ങളുടെ സാധുതയെക്കുറിച്ച് അന്വേഷിക്കുവാനല്ല, മറിച്ച് പ്രേഷിത രംഗത്തെ വളര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുവാനാണ് പാപ്പാ നിയമിച്ചതെന്നും ഹെന്‍റിക്ക് ഹോസര്‍ മെത്രാപ്പോലീത്ത വ്യക്തമാക്കി.

1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ദ്ദിനാള്‍ കാമില്ലോ റൂയിനിയുടെ നേതൃത്വത്തില്‍ പ്രത്യേക വത്തിക്കാന്‍ കമ്മീഷന്‍ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ ആധികാരികതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 2014-ല്‍ ആണ് അവരുടെ കണ്ടെത്തലുകള്‍ വത്തിക്കാന് കൈമാറിയത്. ഈ കണ്ടെത്തലുകള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

റിപ്പോര്‍ട്ട് പരസ്യമായിട്ടില്ലെങ്കിലും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ഏഴ് പ്രത്യക്ഷീകരണങ്ങള്‍ ആധികാരികതയുള്ളവയാണെന്നാണ് കമ്മീഷന്റെ നിഗമനമെന്ന് വത്തിക്കാന്‍ ജേര്‍ണലിസ്റ്റായ ആന്‍ഡ്രീ ടോര്‍ണിയേലി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. പ്രാര്‍ത്ഥനയുടേയും വിശ്വാസ തീക്ഷ്ണതയുടെയും കാര്യത്തില്‍ യൂറോപ്പിലെ മറ്റേതൊരു സ്ഥലത്തേക്കാളും ഒരുപടി മുന്നിലാണ് മെഡ്ജുഗോറിയെന്ന് ബിഷപ്പ് ഹെന്‍റ്റിക് പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വത്തിക്കാന്റെ നിലപാട് വ്യക്തമാക്കപ്പെടും എന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

More Archives >>

Page 1 of 213