News - 2024

അമേരിക്കയിലെ സ്കൂള്‍ ദുരന്തം: മാര്‍പാപ്പ അനുശോചനം അറിയിച്ചു

സ്വന്തം ലേഖകന്‍ 16-02-2018 - Friday

വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ മിയാമി സ്കൂളില്‍ നടന്ന കൂട്ടക്കൊലയില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി മെത്രാപ്പോലീത്തയ്ക്ക് സന്ദേശമയച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പാപ്പാ, മുറിവേറ്റവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സാന്ത്വനവും രേഖപ്പെടുത്തി. ബോധമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്ന വാക്കുകളോടെ അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റു വഴി മിയാമി മെത്രാപ്പോലീത്ത ബിഷപ്പ് തോമസ് ജെറാര്‍ഡ് വെന്‍സിക്ക് അയച്ച കത്ത് മാര്‍പാപ്പ ഉപസംഹരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഫ്ളോറിഡ സംസ്ഥാനത്തെ പാർക്‌ലാൻഡ് മർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ വെടിവെയ്പ്പ് നടന്നത്. പുറത്താക്കപ്പെട്ട മുൻ വിദ്യാർഥിയുടെ വെടിയേറ്റു കുട്ടികളടക്കം 17 പേരാണു മരിച്ചത്. ഒൻപതാം ഗ്രേഡിൽ പഠിക്കുന്ന ഇന്ത്യൻ വംശജനായ കുട്ടിയടക്കം 13 പേർക്കു പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൂട്ടക്കൊല നടത്തിയ നിക്കൊളാസ് ക്രൂസ് (19) അറസ്റ്റിലായിട്ടുണ്ട്. അച്ചടക്കലംഘനത്തെ തുടർന്നാണു ക്രൂസിനെ സ്കൂളിൽനിന്നു പുറത്താക്കിയതെന്നു പറയുന്നു.


Related Articles »