News - 2025

നേപ്പാളിൽ ഹിന്ദുരാഷ്ട്ര വ്യവസ്ഥിതി കൊണ്ടു വരുന്നതിനായി അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു

ജേക്കബ് സാമുവേൽ 22-09-2015 - Tuesday

നേപ്പാളിൽ ജനാധിപത്യത്തിന് പകരം, ഒരു ഹിന്ദുരാഷ്ട്ര വ്യവസ്ഥിതി തിരികെ കൊണ്ടു വരുന്നതിനായി, ഭരണഘടനാ സഭയിൽ അവതരിപ്പിച്ച പ്രമേയം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞതിൽ, നേപ്പാളിലെ ക്രിസ്ത്യൻ സഭകൾ ആഹ്ളാദിക്കുകയാണ്.

“ഭരണഘടന മതേതരാധിഷ്ഠിതമാക്കപ്പെട്ടതിൽ വിജയിച്ചത് നമുക്ക് എല്ലാവർക്കും അതിയായ സന്തോഷം നൽകുന്നതാണ്”. നേപ്പാൾ വൈദിക കാര്യാലയത്തിലെ വികാരി ജനറലായ, ഫാ.സൈലാസ് ബൊഗാട്ടി 'thetablet.co.uk.യോട് പ്രസ്താവിച്ചു.

കത്തോലിക്കാ സഭയുടെ ഐക്യക്രിസ്ത്യപ്രസ്ഥാനത്തിന്റെ സെക്രട്ടറിയായ ചിരേന്ദ്ര സത്യാൾ, സ്വാഗതാഘോഷഭരിതനായി പറഞ്ഞു: “മതേതരത്വം നിലനിർത്തപ്പെട്ടു എന്നത് വിസ്മയകരമാണ്.” നേപ്പാളിലെ ഹിന്ദുപുരോഹിതരാജവംശത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളാണ് സത്യാൾ.

ഭരണഘടനയുടെ അവസാനഘട്ട നിർമ്മാണവേളയിൽ, നേപ്പാളിനെ ഒരു മതനിരപേക്ഷ ഫെഡറൽ റിപ്പബ്ലിക്കായി പ്രഖ്യാപിക്കണമെന്ന് വാദിച്ച് സഭ ഒരു പക്ഷത്തും, ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് കാതടപ്പിക്കുന്ന ചിന്നം വിളിയുമായി വായാടികളായ ദേശീയ ഹിന്ദു വിഭാഗക്കാർ മറുപക്ഷത്തുമായാണ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരുന്നത്.

ഒരു ഹിന്ദു ഏകാധിപത്യ ഹിമാലയൻ രാജ്യമായിരുന്ന നേപ്പാൾ, മാവോയിസ്റ്റ് ഭരണവിരുദ്ധ പോരാട്ടത്തിലൂടെയാണ്, 2006-ൽ ജനാധിപത്യത്തിലേക്ക് രക്തം ചൊരിയാതെ പിറന്ന് വീണത്, എന്നാൽ ഹിന്ദുത്വത്തിലേക്കുള്ള മടങ്ങിപ്പോക്ക് ഇപ്പോൾ തടയപ്പെട്ടപ്പോൾ, സഭ അതിന്റേതായ കഷ്ടതകൾ അഭിമുഖീകരിക്കുകയാണ്.

നിർണ്ണായകമായ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ, കോപാക്രാന്തരായ ഹിന്ദു ദേശീയവാദികൾ എതിർപ്പുമായി, പാർലമെന്റിന്റെ കവാടത്തിൽ സുരക്ഷസേനയുമായി ഏറ്റുമുട്ടി; ജാപ്പ ജില്ലയിലെ രണ്ട് പ്രൊട്ടസ്റ്റന്റ് പ്രാർത്ഥനാലയത്തിൽ നിന്നും ബോംബുകൾ കണ്ടെടുത്തു. നിർവ്വീര്യമാക്കിക്കൊണ്ടിരുന്ന ബോംബ് ഒരു പള്ളിയിൽ പൊട്ടിത്തെറിച്ച്, നാല് പോലീസുകാർക്ക് പരുക്ക് പറ്റി; പള്ളിക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

തൽഫലമായി, ‘The congregation for the Evangelisation of peoples'-എന്ന സഭയുടെ വത്തിക്കാനിലെ അദ്ധ്യക്ഷനായ, കർദ്ദിനാൾ ഫെർണാൻഡോ ഫിലോനിയുടെ സന്ദർശനം അവസാന നിമിഷത്തിൽ മാറ്റിവച്ചു. ഭൂകമ്പനാശം സംഭവിച്ച രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന സഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ, നാലു ദിവസത്തെ ഇടവക സന്ദർശനത്തിനായി, ഇന്നലെ കല്ക്കത്തായിൽ നിന്നും വിമാനമാർഗ്ഗം കാത്മണ്ഡുവിൽ എത്തേണ്ടതായിരുന്നു കർദ്ദിനാൾ ഫിലോനി

സന്ദർശനം റദ്ദു ചെയ്യുന്നതാണ് നല്ലതെന്ന് നേപ്പാൾ ഗവണ്മെന്റ് വത്തിക്കാനെ അറിയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് കോടി (300 ലക്ഷം) ജനങ്ങൾ അധിവസിക്കുന്ന പുരാതന ഹിന്ദു രാജ്യമായ നേപ്പാളിൽ, കത്തീലിക്കാസഭക്ക് കേവലം പതിനായിരത്തിൽ താഴെ മാത്രമേ അംഗസംഖ്യയുള്ളു. പള്ളിയുടെ വക്താവായ ഫാ.ബൊഗാട്ടി പറഞ്ഞത്: “വളരെ ആവേശഭരിതരായി കർദ്ദിനാളിനെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ, ഇപ്പോൾ അത് മാറ്റിവച്ചിരിക്കുന്നു”.

കർദ്ദിനാളിന്റെ വരവ് മാറ്റിവച്ചത് സഭാജനങ്ങൾക്ക് ഒരർത്ഥത്തിൽ ആശ്വാസം നൽകുന്നതാണ്... ഇല്ലെങ്കിൽ, ഈ നിർണ്ണായകഘട്ടത്തിൽ രാഷ്ട്രീയസ്വാധീനം ചെലുത്താൻ ഉന്നത വത്തിക്കാൻ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു എന്ന് പറഞ്ഞു ഞങ്ങളെ അധിക്ഷേപിക്കുവാൻ മാദ്ധ്യമങ്ങൾക്കൊരു അവസരം കിട്ടുമായിരുന്നു. ഇങ്ങനെയാണ് ശ്രീ സത്യാൾ തുറന്ന് സമ്മതിച്ചത്.

ഇതേ സമയം, പുതിയഭരണഘടനയെ എതിർക്കുന്ന സമരക്കാരെ നേരിടുന്നതിൽ നിയന്ത്രണം പാലിക്കുവാൻ സുരക്ഷാസേനയോടും, അക്രമം വെടിയണമെന്ന് പൗരന്മാരോടും, അമേരിക്കയും ഇന്ത്യയും ആഹ്വാനം ചെയ്തിട്ടുണ്ട്. പുതിയ ഭരണഘ്ടനക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ പിന്തുണ കിട്ടുകയും, ലിംഗസമത്വം, മൗലികസ്വാതന്ത്ര്യം-എന്നീ അടിസ്ഥാന അവകാശങ്ങൾ പ്രതിഫലിക്കുന്നതുമായിരിക്കണമെന്നാണ്, അമേരിക്കൻ വിദേശവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. അത് തുടർന്നു:-

“ഇതിനെ നേരിടാൻ സമാധാനപരവും അക്രമരഹിതവുമായ രീതികളിൽ മാത്രമേ ഏർപ്പെടാൻ പടുള്ളു എന്ന് ഞങ്ങൾ ജനങ്ങളോട് അടിയന്തിരമായി ആവശ്യപ്പെടുന്നു; സമരക്കാരെ നേരിടുന്ന നേപ്പാളി സുരക്ഷാസേനയോട് നിയന്ത്രണം പാലിക്കണമെന്നും ആവശ്യപ്പെടുന്നു”.

“ഭയാനകമായ ആക്രമണം ഒരിക്കൽക്കൂടി നേപ്പാളിന്റെ ആത്മാവിനെ പിടിച്ചു കുലുക്കിയിരിക്കുന്നു. ഇരകൾ നേപ്പാളി പൗരന്മാരായാലും, ഗവണ്മെന്റ് ഉദ്യോഗസ്ഥരായാലും, എല്ലാ സംഭവങ്ങളിലും ചൊരിയപ്പെടുന്ന രക്തം നേപ്പാളുകാരുടേതാണ്”! ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ചിന്തിപ്പിക്കുന്നു.

More Archives >>

Page 1 of 7