India - 2025

'സന്യാസിനീ സമൂഹത്തെ സംബന്ധിച്ചുള്ള തെറ്റായ വാര്‍ത്തങ്ങള്‍ ഖേദകരം'

23-08-2019 - Friday

കൊച്ചി: എഫ്‌സിസി സന്യാസിനീ സമൂഹത്തെയും മഠത്തെയും സംബന്ധിച്ചു തെറ്റായ വാര്‍ത്തകളും പ്രസ്താവനകളും നടത്തുന്നതു ഖേദകരമെന്നു എഫ്‌സിസി മാനന്തവാടി സെന്റ് മേരീസ് പ്രോവിന്‍സ് പിആര്‍ഒയുടെ വിശദീകരണക്കുറിപ്പ്. സന്യാസമൂല്യങ്ങള്‍ക്കു വിരുദ്ധമായ ജീവിതശൈലിയുടെയും തുടര്‍ച്ചയായ സന്യാസസഭാ നിയമലംഘനങ്ങളുടെയും പേരില്‍ എഫ്‌സിസി സന്യാസിനീ സമൂഹത്തില്‍നിന്നു പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ക്ഷണപ്രകാരം കാരയ്ക്കാമലയിലെ മഠത്തിനകത്ത് ആരെങ്കിലും കയറുന്നത് അതിക്രമമായി കണക്കാക്കുമെന്നും പിആര്‍ഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മഠത്തില്‍ പ്രവേശിക്കുവാന്‍ അനുവാദം വേണ്ടാ എന്ന് ഭാരത രാജ്യത്തിന്റെ നിയമസംഹിതയില്‍ എവിടെയും എഴുതിവച്ചിട്ടുള്ളതായും അറിവില്ല. എഫ്‌സിസി സഭയും അതിലെ ഓരോ മഠവും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിച്ചിട്ടുള്ള നൈയാമിക സ്ഥാപനങ്ങ ളാണ്. ഓരോ മഠങ്ങളിലെ നൈയാമിക വ്യക്തികളെ പ്രതിനിധീകരിക്കുന്നത് ആ മഠത്തിന്റെ സുപ്പീരിയര്‍ അഥവാ മദര്‍ ആണ്. മഠം ഇരിക്കുന്ന വസ്തുവകകളും മഠത്തിന്റെ കെട്ടിടവുമെല്ലാം അതാത് നൈയാമിക വ്യക്തിയുടെ സ്വത്താണ്; പൊതുസ്വത്ത് അല്ല. അതിനാല്‍ അങ്ങനെയുള്ള മഠത്തിന്റെ സ്വത്തില്‍ അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ ആരാണെങ്കിലും അവരെ അതിക്രമി ആയിട്ടേ നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ കാണാന്‍ പറ്റൂയെന്നും എഫ്‌സി‌സി പ്രസ്താവനയില്‍ കുറിച്ചു.

സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ 19നും 20നും എഫ്‌സിസി സന്യാസ സമൂഹാംഗങ്ങള്‍ക്കെതിരായി നല്‍കിയ കേസുകളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ: ‍

എഫ്‌സിസി സഭാംഗമായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ പ്രസ്തുത സഭയില്‍നിന്നു സഭയുടെ ജനറാളമ്മ ഡിസ്മിസ് ചെയ്യുകയും നിയമാനുസൃതം വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം ആ വിവരം രേഖാമൂലം സിസ്റ്റര്‍ ലൂസിയെ 2019 ഓഗസ്റ്റ് ഏഴിന് അറിയിക്കുകയും ചെയ്തതാണ്. ഡിസ്മിസ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക രേഖ 19 പേജ് ദൈര്‍ഘ്യമുളളതാണ്. അതില്‍ ഡിസ്മിസലിനുള്ള കാരണങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഡിസ്മിസ് ചെയ്യാനുള്ള കാരണങ്ങളെല്ലാം വളരെ വിശദമായിട്ടുളള നോട്ടീസ് വഴി സിസ്റ്റര്‍ ലൂസിയെ മുന്‍കൂര്‍ അറിയിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുള്ളതുമാണ്. അവയ്ക്കുള്ള വിശദീകരണം തൃപ്തികരമല്ലാത്തതും സന്യാസമൂല്യങ്ങള്‍ക്കു വിരുദ്ധമായ ജീവിതശൈലി തുടരുന്നതും അനുസരണ, ദാരിദ്ര്യവ്രതങ്ങളുടെ നിരന്തരമായ ലംഘനം തുടങ്ങി വളരെ ഗൗരവമായ തുടരെത്തുടരെയുള്ള സന്യാസസഭാ നിയമലംഘനങ്ങളുമാണ്. ഇവയാ ണ് എഫ്‌സിസി സഭയില്‍നിന്നു സിസ്റ്റര്‍ ലൂസി കളപ്പുരയെ ഡിസ്മിസ് ചെയ്യുന്നതിനുള്ള കാരണം. ചില പത്രമാധ്യമങ്ങളും ടിവി ചാനലുകളും ആരോപിക്കുന്നതുപോലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുളള കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എടുത്ത നിലപാടിന്റെ പേരിലല്ല ഈ നടപടി. അതുപോലെതന്നെ, കത്തോലിക്കാ സഭയില്‍നിന്നു സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി ജനറാളമ്മയ്ക്കു പുറത്താക്കാന്‍ കഴിയുകയില്ല എന്നുള്ളത് വ്യക്തവുമാണ്. എഫ്‌സിസി സന്യാസ സമൂഹത്തിന് അതിന്റേതായ ചട്ടക്കൂടുകളും നിയമങ്ങളുമുണ്ട്. അതനുസരിച്ചു ജീവിക്കാന്‍ അതിലെ അംഗങ്ങള്‍ക്കു ബാധ്യതയുണ്ട്. ഈ സഭയില്‍ വ്രതം ചെയ്ത് അംഗമാകുന്നവര്‍ക്ക് ഈ സഭയുടെ നിയമങ്ങള്‍ എന്ന് തങ്ങള്‍ക്ക് ഒരു ഭാരമാണെന്നുള്ള തിരിച്ചറിവില്‍ എത്തുന്നുവോ, അപ്പോള്‍ത്തന്നെ ആ സഭയില്‍നിന്നു പുറത്തുപോകാവുന്നതാണ്. അതേസമയം, ഈ സഭയുടെ നിയമങ്ങളെ നിരന്തരം ലംഘിച്ചുനില്‍ക്കുന്നവരെ പുറത്താക്കുന്നതിനുളള നടപടിക്രമങ്ങളും സഭയുടെ നിയമാവലിയില്‍ ഉണ്ട്. ഈ നിയമങ്ങള്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഫ്രാന്‍സിസ്‌ക ന്‍ ക്ലാരിസ്റ്റ് സഭയില്‍ അംഗമായപ്പോള്‍ സ്വതന്ത്രമായ തീരുമാനത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളതുമാകുന്നു.

സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ പൂട്ടിയിട്ടോ ‍

സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി സഭയില്‍നിന്നു ഡിസ്മിസ് ചെയ്തുകൊണ്ടുള്ള ഡിക്രിക്കെതിരായി സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് 2019 ഓഗസ്റ്റ് 16ന് അപേക്ഷ വച്ചിട്ടുള്ളതായി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയുടെ ജനറാളമ്മയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കാരയ്ക്കാമല മഠത്തില്‍ താമസിച്ചുവരവേ 2019 ഓഗസ്റ്റ് 19നു സിസ്റ്റര്‍ ലൂസിയെ പള്ളി യില്‍ പോകാന്‍ അനുവദിക്കാതെ മഠത്തില്‍ പൂട്ടിയിട്ടു എന്ന സിസ്റ്റര്‍ ലൂസി കളപ്പുര പോലീസിനു കൊടുത്ത പരാതിയെപ്പറ്റി വന്ന മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. യഥാര്‍ഥത്തില്‍ സംഭവിച്ചതിങ്ങനെയാണ്: എന്നും രാവിലെ മഠത്തിലെ സിസ്‌റ്റേഴ്‌സ് തൊട്ടടുത്തുളള ഇടവകപ്പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോവുക പതിവുള്ളതാണ്. പള്ളിയില്‍ രാവിലെ 6.15ന് ആരാധനയും ജപമാലയും തുടര്‍ന്ന് 6.45ന് വിശുദ്ധ കുര്‍ബാനയുമാണ്. അന്നേദിവസം രാവിലെ ഇടവകപ്പള്ളിയിലെ ആരാധനയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കാന്‍ അവിടെയുള്ള രണ്ടു സിസ്‌റ്റേഴ്‌സ് 6.10 ഓടുകൂടി ദേവാലയത്തിലേക്കു പോയി.

സമൂഹത്തിലെ ഒരു സിസ്റ്റര്‍ പനിമൂലം പള്ളിയില്‍ പോകാന്‍ സാധിക്കില്ലെന്നു മദറിനെ അറിയിച്ചിരുന്നു. സിസ്റ്റര്‍ ലൂസി വരാനായി മദര്‍ കാത്തുനിന്നു. സിസ്റ്റര്‍ ലൂസി മുറിയില്‍നിന്ന് ഇറങ്ങി വരാത്തതിനാല്‍ 6.38 ന് മദര്‍ മുകളിലത്തെ നിലയിലെ സിസ്റ്റര്‍ ലൂസിയുടെ മുറിയുടെ വാതില്‍ക്കല്‍ച്ചെന്നു നോക്കി. സിസ്റ്റര്‍ ലൂസിയുടെ മുറിയില്‍നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ ഉറങ്ങുകയാണെങ്കില്‍ ശല്യപ്പെടുത്തേണ്ട എന്നു കരുതി മദര്‍ തിരിച്ചുപോന്നു. മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പരിശോധിച്ചതില്‍നിന്നു മദര്‍ പള്ളിയില്‍ പോകുന്ന സമയം രാവിലെ 6.42 ന്. ചുരുക്കിപ്പറഞ്ഞാല്‍ 6.45ന് തുടങ്ങുന്ന കുര്‍ബാനയ്ക്കു മൂന്നു മിനിറ്റ് മുന്‍പുവരെ സിസ്റ്റര്‍ ലൂസിയെ കാത്തുനിന്നശേഷമാണ് മഠത്തിലെ മദര്‍ സുപ്പീരിയര്‍ പള്ളിയിലേക്കു പോയത് എന്നതു വ്യക്തം.

അപ്പോഴും പോകുന്നതിനു മുന്‍പായി, മഠത്തില്‍ പനിമൂലം വിശ്രമിച്ചിരുന്ന സിസ്റ്ററിന്റെ കൈവശം മഠത്തിന്റെ മുന്‍വാതിലിന്റെ താക്കോല്‍ ഏല്‍പ്പിക്കുകയും സിസ്റ്റര്‍ ലൂസി ഇറങ്ങിവന്നു ചോദിച്ചാല്‍ വാതില്‍ തുറന്നുകൊടുക്കണമെന്നും പറഞ്ഞിരുന്നു. സിസ്റ്റര്‍ ലൂസി 18നു വൈകുന്നേരം 4.50 ഓടു കൂടി എവിടെയോ യാത്ര കഴിഞ്ഞു തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ യാത്ര കഴിഞ്ഞെത്തുന്ന ചില അവസരങ്ങളില്‍ അതിനു ശേഷമുള്ള ദിവസം പളളിയില്‍ പോകാതിരുന്ന പല അവസരങ്ങളും സിസ്റ്റര്‍ ലൂസിയുടെ ജീവിതത്തില്‍ ഉള്ളതായി അറിവുളളതുകൊണ്ട് 19ന് സിസ്റ്റര്‍ ലൂസി അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നതെന്നു മദര്‍ സുപ്പീരിയര്‍ അനുമാനിച്ചു.

സിസ്റ്റര്‍ ലൂസിയുടെ സഭ്യമല്ലാത്ത ഭാഷയിലുള്ള പൊട്ടിത്തെറിക്കലില്‍ സമൂഹാംഗങ്ങള്‍ പലപ്പോഴും പെട്ടുപോയിട്ടുളളതുകൊണ്ടു സിസ്റ്റര്‍ ലൂസിയുടെ വാതിലില്‍ മദര്‍ സുപ്പീരിയര്‍ മുട്ടിയില്ല എന്നുള്ളതാണ് വാസ്തവം. സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ പൂട്ടിയിരിക്കുന്നു എന്ന കാര്യം അന്നേദിവസം രാവിലെ 6.15ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് അറിവു ലഭിച്ചിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ 6.15 ന് മാധ്യമപ്രവര്‍ത്തകനു മറ്റാരില്‍നിന്നോ സൂചന ലഭിച്ചതില്‍ ഗൂഢാലോചനയും ദുരൂഹതയും സംശയിക്കുന്നു. സിസ്റ്റര്‍ ലൂസിയെ കുര്‍ബാനകാണാന്‍ അനുവദിക്കാതെ മഠത്തില്‍ തനിയെ പൂട്ടിയിട്ടു എന്നു ചിത്രീകരിക്കുന്നത് അവാസ്തവവും ഖേദകരവും മനഃപൂര്‍വം എഫ്‌സിസി സന്യാസിനീ സമൂഹത്തെ താറടിക്കാന്‍ ഉദ്ദേശിച്ചുളളതും സ്ത്രീ വിരുദ്ധതയുടെ അടയാളവുമായി സഭ കരുതുന്നു. ഇങ്ങനെയുള്ള അവാസ്തവവും അധിക്ഷേപിക്കുന്നതുമായുളള വാര്‍ത്തകളും പ്രസ്താവനകളും പടച്ചുവിടുന്നവര്‍ക്കെതിരായി വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുളള രാജ്യത്തെ നിയമവ്യവസ്ഥകളെയും അധികാരികളെയും സമീപിക്കാന്‍ എഫ്‌സിസി സന്യാസിനീ സമൂഹം മടിക്കുകയില്ലെന്നും ഇതിനാല്‍ വ്യക്തമാക്കുന്നു.

സിസിടിവി ദൃശ്യങ്ങളെപ്പറ്റി ‍

അടുത്തതായി വിശദീകരണം നല്‍കാനാഗ്രഹിക്കുന്ന കാര്യം കാരയ്ക്കാമല മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ മാനന്തവാടി രൂപതയിലെ ഫാ. നോബിളിനു കൈമാറിയതിനെപ്പറ്റിയാണ്. സിസ്റ്റര്‍ ലൂസിയെ കുര്‍ബാന കാണാന്‍ അനുവദിക്കാതെ മഠത്തില്‍ പൂട്ടിയിട്ടു എന്ന ആരോപണം വന്നപ്പോള്‍ സ്വാഭാവികമായും പലരും ചോദിച്ച ഒരുചോദ്യമാണ് മഠത്തിന്റെ അടുക്കളവാതില്‍ പുറത്തുനിന്നു പൂട്ടേണ്ടതുണ്ടായിരുന്നോ എന്ന്. ജൂണ്‍മാസം വരെ മഠത്തിന്റെ അടുക്കളവാതില്‍ പകല്‍സമയത്ത് പൂട്ടിയിരുന്നില്ല.

എന്നാല്‍ സിസ്‌റ്റേഴ്‌സ് അല്ലാതെ ആരെയും ആ വാതിലിലൂടെ അകത്തു പ്രവേശിപ്പിച്ചിരുന്നുമില്ല. മഠത്തില്‍ ആര്‍ക്കെങ്കിലും സന്ദര്‍ശകര്‍ വന്നാല്‍ അവര്‍ സ്ഥലം സുപ്പീരിയറിനെ വിവരം അറിയിക്കുകയും സുപ്പീരിയര്‍ മുന്‍വാതില്‍ തുറന്ന് അവരെ സന്ദര്‍ശകമുറിയില്‍ പ്രവേശിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ ജൂണ്‍ മാസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, സിസ്റ്റര്‍ ലൂസി കളപ്പുര രണ്ട് അപരിചിതരായ പുരുഷന്മാരെ അടുക്കള വാതിലിലൂടെ അകത്ത് പ്രവേശിപ്പിക്കുന്നതായും ഒരു മണിക്കൂറിനു ശേഷം അവരെ മഠത്തില്‍നിന്ന് അതേ അടുക്കളവാതിലിലൂടെ പുറത്തേക്കു വിടുന്നതായും കാണുകയുണ്ടായി.

എഫ്‌സിസി നിയമമനുസരിച്ച് സന്ദര്‍ശകരെ മഠത്തില്‍ സ്വീകരിക്കുന്നതിന്, അവര്‍ സ്ത്രീ കളാണെങ്കിലും പുരുഷന്മാ രാണെങ്കിലും മഠം സുപ്പീരിയറിന്റെ അനുവാദം വാങ്ങേണ്ടതാണ്. എന്നാല്‍ അനുവാദമില്ലാതെ, ആരുമില്ലാത്തപ്പോള്‍ അപരിചിതരെ സിസ്റ്റര്‍ ലൂസി കളപ്പുര അകത്തു കയറ്റുന്നതായി കണ്ടതില്‍ പിന്നെയാണ്, മഠത്തിലെ അംഗങ്ങളുടെ സുരക്ഷയെക്കരുതി അടുക്കളവാതില്‍ പകല്‍ പൂട്ടിയിടാന്‍ നിര്‍ബന്ധിതമായത്. കാരയ്ക്കാമല മഠം മാനന്തവാടി രൂപതയുടെ അജപാലന പരിധിയില്‍ വരുന്നതാണ്. അതിനാല്‍, ആ രൂപതയിലെ ഒരു മഠത്തിലെ ഒരു സന്യാസിനിയെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു എന്നുള്ള ആരോപണം ഗൗരവതരവും രൂപതാധ്യക്ഷന്റെ വിശദീകരണം ചോദിക്കലിന് കാരണമാകാവുന്നതുമാണ്.

സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഫാ. നോബിള്‍ പാറയ്ക്കല്‍ അന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ മഠം പൂട്ടി സൂക്ഷിക്കുന്നതിലേക്കു നയിച്ച കാരണങ്ങളെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സഭയുടെ അധികാരപ്പെട്ടയാള്‍ അദ്ദേഹത്തിനു കൈമാറുകയാണുണ്ടായത്. വന്ന സന്ദര്‍ശകര്‍ മഠത്തിനകത്ത് എന്തെങ്കിലും അധാര്‍മികമായ പ്രവൃത്തി ചെയ്തു എന്ന് ആരോപിച്ചല്ല ഈ ദ്യശ്യങ്ങള്‍ കൈമാറിയത്. എന്നാലും എഫ്‌സിസി മഠങ്ങള്‍ ആര്‍ക്കും എപ്പോഴും അനുവാദം കൂടാതെ കയറിയിറങ്ങാന്‍ അനുവാദമുള്ള പൊതുസ്ഥലങ്ങള്‍ അല്ല എന്ന കാര്യം ഇത്തരുണത്തില്‍ ഈ വിശദീകരണക്കുറിപ്പ് വായിക്കുന്നവരെ ഓര്‍മിപ്പിക്കുവാന്‍ എഫ്‌സിസി സഭ ആഗ്രഹിക്കുന്നു.

നിയമനടപടി സ്വീകരിക്കും ‍

ട്രസ്പാസേഴ്‌സ് വില്‍ ബി പ്രോസിക്യൂട്ടഡ് എന്ന് ഓരോ വീടിന്റെയും മുന്പില്‍ ബോര്‍ഡ് വയ്‌ക്കേണ്ട കാര്യമില്ലല്ലോ. എന്നിരുന്നാലും സാമാന്യബോധമുള്ളവര്‍ ഉടമസ്ഥന്റെയോ അനുവാദം തരാന്‍ അധികാരമുള്ളവരുടെയോ അനുവാദം വാങ്ങാതെ ഒരു വീട്ടില്‍ താമസിക്കുന്ന ആരെങ്കിലും ക്ഷണിച്ചു എന്നുള്ള ന്യായം പറഞ്ഞു പിന്‍വാതിലിലൂടെ വീടിനകത്തു പ്രവേശിക്കും എന്ന് എഫ്‌സിസി സഭാ സമൂഹം കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മഠത്തില്‍ പ്രവേശിക്കുവാന്‍ അനുവാദം വേണ്ടാ എന്ന് ഭാരത രാജ്യത്തിന്റെ നിയമസംഹിതയില്‍ എവിടെയും എഴുതിവച്ചിട്ടുള്ളതായും അറിവില്ല. എഫ്‌സിസി സഭയും അതിലെ ഓരോ മഠവും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിച്ചിട്ടുള്ള നൈയാമിക സ്ഥാപനങ്ങ ളാണ്. ഓരോ മഠങ്ങളിലെ നൈയാമിക വ്യക്തികളെ പ്രതിനിധീകരിക്കുന്നത് ആ മഠത്തിന്റെ സുപ്പീരിയര്‍ അഥവാ മദര്‍ ആണ്. മഠം ഇരിക്കുന്ന വസ്തുവകകളും മഠത്തിന്റെ കെട്ടിടവുമെല്ലാം അതാത് നൈയാമിക വ്യക്തിയുടെ സ്വത്താണ്; പൊതുസ്വത്ത് അല്ല. അതിനാല്‍ അങ്ങനെയുള്ള മഠത്തിന്റെ സ്വത്തില്‍ അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ ആരാണെങ്കിലും അവരെ അതിക്രമി ആയിട്ടേ നമ്മുടെ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ കാണാന്‍ പറ്റൂ.

സിസ്റ്റര്‍ ലൂസി, മഠത്തിന്റെ സുപ്പീരിയര്‍ അല്ലാത്തതിനാല്‍ സിസ്റ്റര്‍ ലൂസി നല്‍കുന്ന അനുവാദം നിയമത്തിന്റെ കണ്ണില്‍ അസാധുവാണ് എന്ന വസ്തുതയും എഫ്‌സിസി സഭ പൊതുസമൂഹത്തെ അറിയിക്കുന്നു. അതിനാല്‍ത്തന്നെ മഠത്തിന്റെ ഉള്ളിലോ മഠത്തിന്റെ സ്ഥലത്തോ അനുവാദമില്ലാതെ പ്രവേശിക്കുന്നവര്‍ക്കെതിരായി അവരുണ്ടാക്കുന്ന ശല്യത്തിന്റെ തോതനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുവാന്‍ എഫ്‌സിസി സഭ നിര്‍ബന്ധിതമാകുവാന്‍ സാധ്യതയുളള വിവരം ഇതിനാല്‍ത്തന്നെ അറിയിക്കുന്നു.

More Archives >>

Page 1 of 264