India - 2025

ഫാ. സ്റ്റാന്‍ സ്വാമി: കേരളത്തിലും വ്യാപക പ്രതിഷേധം

പ്രവാചക ശബ്ദം 11-10-2020 - Sunday

തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരപരാധിയായ ഫാ.സ്റ്റാന്‍ ലൂര്‍ദു സ്വാമിയെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തതു മനുഷ്യത്വരഹിതമാണന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ. 83 വയസുള്ള ഫാ. സ്റ്റാന്‍, കോവിഡ് പശ്ചാത്തലത്തില്‍ മുംബൈവരെ യാത്ര ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുവാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഓണ്‍ലൈനില്‍ ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. ജൂലൈ മുതല്‍ നിരവധി തവണ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഒരു തെളിവു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണറിയുന്നത്. എന്നിട്ടും അറസ്റ്റ് വാറണ്ട് ഇല്ലാതെയാണ് കസ്റ്റഡിയില്‍ എടുത്തത് എന്ന ഗൗരവതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്കായി സ്ഥാപിക്കപ്പെടുന്ന അന്വേഷണ ഏജന്‍സികളില്നിയന്നു രാജ്യനന്മക്കായി നിലകൊള്ളുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലായെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഫാ. സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗവും പ്രതിഷേധിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ആദിവാസി സമൂഹങ്ങളുടെ സമുദ്ധാരണത്തിനായി ജീവിച്ച ഈ വൈദികനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അപലപനീയമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ഡൊമനിക് ജോസഫ്, ആന്റണി തോമസ് മലയില്‍, ഡോ.രേഖാ മാത്യൂസ്, ഡോ.പി.സി.അനിയന്‍കുഞ്ഞ്, അഡ്വ.ജോജി ചിറയില്‍, അഡ്വ. സണ്ണി ചാത്തുകുളം, ഷിജോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയയ്ക്കണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. അശരണരായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. 83 വയസുള്ള അദ്ദേഹത്തിന്റെ അറസ്റ്റ് തികച്ചും അപലപനീയവും ആശങ്കാജനകവുമാണെന്നും ജോസ്.കെ.മാണി പറഞ്ഞു.

ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്ത സംഭവത്തില്‍ 1200 ഓളം സന്യസ്തര്‍ അടങ്ങുന്ന കോഴിക്കോട് ,മലപ്പുറം ,സിആര്‍ഐ യൂണിറ്റ് പ്രതിഷേധിച്ചു. സംസ്ഥാന ഭരണകൂടത്തിന്റെ അനീതിക്കെതിരേ ശബ്ദമുയര്‍ത്തിയതും ആദിവാസി സമൂഹത്തെ പുനരുദ്ധരിക്കുവാന്‍ അദ്ദേഹം ചെയ്തു വന്നിരുന്ന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് വെല്ലുവിളിയായതിന്റെ പരിണതഫലമാണ് അറസ്റ്റ് എന്ന് യോഗം വിലയിരുത്തി. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. ജോണ്‍ മണ്ണാറത്തറ സിഎംഐ , ഫാ. ഷൈജു പെരുമ്പെട്ടിക്കുന്നേല്‍ എംസിബിഎസ്, സിസ്റ്റര്‍ ജൂഡി ബിഎസ് , സിസ്റ്റര്‍ ആനി എഎസ്ഐ , സിസ്റ്റര്‍ ഫിലോ എംഎസ്എംഐ എന്നിവര്‍ പ്രസംഗിച്ചു.

ഉത്തരേന്ത്യയിലെ ആദിവാസി പിന്നാക്ക വിഭാഗക്കാരുടെ ഉന്നതിക്കായി ജീവിതം മാറ്റിവച്ച ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ഭൂരിപക്ഷ വര്‍ഗീയതയുടെ അജണ്ടയില്‍ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തതു പ്രതിഷേധാര്‍ഹമെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹത്തോടൊപ്പം അവരിലൊരാളായി അവര്‍ക്കു വേണ്ടി ജീവിച്ച ഫാ. സ്റ്റാന്‍ സ്വാമിയോട് ഭരണകൂടം കാണിച്ചിരിക്കുന്ന ക്രൂരത മനുഷ്യത്വരഹിതവും മനുഷ്യാവകാശലംഘനവുമാണ്. ഫാ. സ്റ്റാന്‍ സ്വാമിക്കു നീതി ലഭിക്കുംവരെ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ഫാ. ജിയോ കടവി, അഡ്വ. ടോണി പുഞ്ചകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 352