Arts

യൂറോപ്പിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യങ്ങളിലൊന്ന് ഹംഗറിയിലെ വോസ് ഗ്രാമത്തില്‍ ഒരുങ്ങുന്നു

പ്രവാചകശബ്ദം 27-11-2021 - Saturday

വോസ്, ഹംഗറി: യൂറോപ്പിലെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യങ്ങളിലൊന്ന്‍ നിര്‍മ്മിക്കുന്ന ഹംഗറിയിലെ വോസ് എന്ന ചെറുഗ്രാമം ക്രിസ്തുമസ് കാലത്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. വോസിലെ ഓര്‍ണേറ്റ് ബാറോക്ക് ദേവാലയത്തില്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ തിരുപ്പിറവി ദൃശ്യം നിര്‍മ്മിക്കുന്ന തങ്ങളുടെ ഈ പാരമ്പര്യം കമ്മ്യൂണിസ്റ്റ് ഭരണത്തേപ്പോലും അതിജീവിച്ചതാണെന്നാണ്‌ പ്രദേശനിവാസികള്‍ അവകാശപ്പെടുന്നത്. വിശാലമായി നിറഞ്ഞ് നില്‍ക്കുന്ന തിരുപ്പിറവി ദൃശ്യം യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തിരുപ്പിറവി ദൃശ്യങ്ങളില്‍ ഒന്നാണെന്നു പ്രമുഖ വാര്‍ത്ത ഏജന്‍സിയായ 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

1720-ല്‍ നിര്‍മ്മിക്കപ്പെട്ട ഓര്‍ണേറ്റ് ബാറോക്ക് ദേവാലയത്തില്‍ 1948-ലാണ് ആദ്യത്തെ തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചത്. ഓരോ വര്‍ഷവും ദൃശ്യത്തിന്റെ വലുപ്പം കൂടിക്കൊണ്ടിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തിരുപ്പിറവി ദൃശ്യം ഇന്ന് കാണുന്ന വലുപ്പത്തില്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത്. ഇത് മനോഹരമായ പാരമ്പര്യമാണെന്നാണ്‌ ഗ്രാമത്തിലെ മേയര്‍ ടാമാസ് ഡീക് പറയുന്നത്. പ്രദേശവാസികള്‍ തന്നെയാണ് തിരുപ്പിറവി ദൃശ്യം നിര്‍മ്മിക്കുന്നതെന്നും, ഇതൊരു കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും, ഓരോരുത്തരും സന്തോഷത്തോടും താത്പര്യത്തോടും കൂടിയാണ് ഇതില്‍ പങ്കെടുക്കുന്നതെന്നും ഇക്കൊല്ലത്തെ തിരുപ്പിറവി ദൃശ്യം അലങ്കരിക്കുന്നതിന് വേണ്ട വൃക്ഷ ശിഖരങ്ങള്‍ ചെത്തി ഒരുക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.

തിരുപ്പിറവി ഗുഹയിലേക്ക് നയിക്കുന്ന മലനിരകളും താഴ്വരകളും നിര്‍മ്മിക്കുന്നതിന് വേണ്ട മരംകൊണ്ടുള്ള ചട്ടക്കൂട് നിര്‍മ്മിക്കുകയാണ് നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം. പിന്നീടാണ് ബാക്കി പ്രവര്‍ത്തനം നടക്കുക. നോമ്പ് കാലത്തെ ആദ്യ ഞായറാഴ്ചത്തേ വിശുദ്ധ കുര്‍ബാനക്ക് മുന്‍പ് തിരുപ്പിറവി ദൃശ്യം പൂര്‍ത്തിയായിരിക്കണം എന്നാണ് പാരമ്പര്യം. തിരുപ്പിറവി ദൃശ്യങ്ങള്‍ അടക്കമുള്ള ക്രിസ്തുമസ് പാരമ്പര്യങ്ങള്‍ യൂറോപ്പില്‍ ഓര്‍മ്മയായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹംഗറിയിലെ ബാലാട്ടോണ്‍ തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന 500 ആളുകള്‍ മാത്രമുള്ള വോസ് എന്ന ഈ ചെറു ഗ്രാമം മാതൃകയാവുകയാണ്.

കഴിഞ്ഞ വര്‍ഷം കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്കല്ലാതെ തിരുപ്പിറവി ദൃശ്യം കാണുന്നതിന് സന്ദര്‍ശകര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. പക്ഷേ ഇക്കൊല്ലം കോവിഡിനേപ്പോലും വകവെക്കാതെ ആയിരങ്ങള്‍ തങ്ങള്‍ ഒരുക്കുന്ന തിരുപ്പിറവി ദൃശ്യം കാണുവാന്‍ വരുമെന്നാണ് വോഴ്സ് നിവാസികള്‍ പ്രതീക്ഷിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 33