News - 2025
മ്യാൻമറിന്റെ പുനരുദ്ധാരണത്തിനായി കത്തോലിക്ക നേതൃത്വം
സ്വന്തം ലേഖകന്‍ 16-06-2017 - Friday
നയിപിഡാ : അമ്പതു വർഷം മിലിട്ടറി ഭരണത്തിലായിരുന്ന മ്യാന്മറിന്റെ പുനർനിർമ്മാണത്തിനായി മുൻകൈയെടുത്ത് കത്തോലിക്കാ നേതൃത്വം. വിദ്യാഭ്യാസം, മാനവ സാമഗ്രിക ഉന്നമനം, മതസൗഹാർദം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ അഞ്ചു മേഖലകൾക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള പഞ്ചവത്സര പദ്ധതിയാണ് സമിതി വിഭാവനം ചെയ്തിരിക്കുന്നത്. യങ്കൂണിലെ ദേശീയ മെത്രാൻ സമിതി ഓഫീസിൽ ജൂൺ എട്ട് മുതൽ പത്ത് വരെ നടന്ന സമ്മേളനത്തിലാണ് തീരുമാനം.
മ്യാൻമറിലെ എല്ലാ രൂപതകളും രാജ്യത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതിയിൽ പങ്കുച്ചേരുമെന്നും കഴിഞ്ഞ രണ്ടു വർഷങ്ങളായി കത്തോലിക്കാ സഭ ഇതിനായി ഒരുങ്ങുകയായിരുന്നുവെന്നും മ്യാൻമാർ മെത്രാൻ സമിതിയുടെ എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ.നൗറിസ് ന്യൂണ്ട് വയ് പറഞ്ഞു. അതേ സമയം ക്രിസ്ത്യൻ സ്കൂളുകളുടെ സാന്നിധ്യത്താൽ മ്യാൻമാറിലെ വിദ്യാഭ്യാസ രംഗം മികച്ച നിലയിലാണ് മുന്നേറുന്നത്.
അവഗണനയിലായിരുന്ന വിദ്യാഭ്യാസ രംഗത്തെ പുനരുദ്ധരിക്കുന്നതിനായി ദേശവ്യാപകമായി കത്തോലിക്കാ സ്കൂളുകൾ പുനരാരംഭിക്കണമെന്ന ആവശ്യം യങ്കൂൺ ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് ബോ ഉന്നയിച്ചു. രാഷ്ട്ര പുരോഗതിയെന്ന ലക്ഷ്യത്തിലേക്ക് ഒരേ മനസ്സോടും ഹൃദയത്തോടും കൂടെ പ്രവർത്തിക്കാൻ ഒരു പൊതു വേദിയായിരുന്നു സമ്മേളനമെന്ന് കച്ചിൻ ബിഷപ്പ് റയ്മണ്ട് സമ്ലൂദ് ഗാം പറഞ്ഞു.
വിദ്യാഭ്യാസ അരോഗ്യ മേഖലകളിൽ കത്തോലിക്കാ സഭ, ശ്രദ്ധ പതിപ്പിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചു. സമ്മേളനത്തില്‍ മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും അല്മായരുമടങ്ങുന്ന എഴുപത്തിരണ്ടോളം പേർ പങ്കെടുത്തു. പട്ടാള ഭരണം നിലനിന്നിരുന്ന മ്യാൻമറിൽ 2015 ഏപ്രിലിൽ ആണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേതാവ് ഓങ്ങ് സാൻ സ്യൂ കി അധികാരത്തിലേറിയത്.