News - 2025
നൈജീരിയയിലെ ദേവാലയ ആക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍ 09-08-2017 - Wednesday
വത്തിക്കാന്‍ സിറ്റി: തെക്കുകിഴക്കൻ നൈജീരിയയിലെ കത്തോലിക്കാ പള്ളിയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തിലുള്ള വേദനയും സാന്ത്വനവും അറിയിച്ച് കൊണ്ട് പാപ്പ നൈജീരിയയിലെ നേവ്വി രൂപതാധ്യക്ഷനായ ബിഷപ്പ് ഹിലരി പോളിനു കത്തയച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന് ഒപ്പുവച്ച സന്ദേശം കഴിഞ്ഞ ദിവസമാണ് അയച്ചത്.
അക്രമസംഭവത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മരണത്തെക്കുറിച്ചും അനേകര്‍ക്കേറ്റ പരിക്കുകളെക്കുറിച്ചുമുള്ള വാര്‍ത്ത അഗാധമായ ദുഃഖത്തോടെയാണ് പാപ്പ ശ്രവിച്ചതെന്നും ബിഷപ്പ് ഹിലരിയോടും രൂപതയിലെ എല്ലാ വിശ്വാസികളോടും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു. ആശ്വാസത്തിന്റെയും ആത്മശക്തിയുടെയും ദൈവകൃപ ലഭിക്കുവാന്‍ പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നൈജീരിയയിലെ അനാബ്രയില് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ പള്ളിയിൽ ഭീകരർ വെടിവെയ്പ്പ് നടത്തിയത്. ഒനിറ്റ്ഷാ നഗരത്തിനു സമീപത്തെ ഒസുബുളു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെന്റ് ഫിലിപ്സ് പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ 12 വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി വിശ്വാസികള്‍ക്ക് ഗുരുതര പരിക്കേറ്റിരിന്നു.