News

രാഷ്ട്രീയ അഭിപ്രായ വ്യത്യാസം: ട്രംപ് ഉപദേഷ്ട്ടാവ് മാര്‍പാപ്പയ്ക്കു കത്തയച്ചു

സ്വന്തം ലേഖകന്‍ 09-08-2017 - Wednesday

വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയ ഇടപെടലുകളില്‍ കത്തോലിക്കരും മറ്റ് ക്രൈസ്തവ സഭാ വിഭാഗങ്ങൾക്കുമിടയിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരം കാണണമെന്ന അപേക്ഷയുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡ്വൈസറായ ജോണി മൂർ. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് അദ്ദേഹം വത്തിക്കാനിലേക്ക് കത്തയച്ചു. സൗഹൃദപരമായ ഒത്തുതീർപ്പിനാണ് ശ്രമം നടക്കേണ്ടതെന്നും അദ്ദേഹം തന്റെ കത്തില്‍ വ്യക്തമാക്കി.

മതപീഡന പരമ്പരകൾ ഒരു പോലെ നേരിടുന്ന കത്തോലിക്കാ - ഓർത്തഡോക്സ് - പ്രൊട്ടസ്റ്റന്റ് - ഇവാഞ്ചലിക്കൽ സമൂഹങ്ങൾ വിശ്വാസത്തെ പ്രതി രക്തം ചെരിയുന്നതിൽ ഐക്യപ്പെട്ടിരിക്കുന്നു. ക്രൈസ്തവരെ തമ്മിൽ ഭിന്നിപ്പിക്കുന്നത് മറ്റൊരു മതമർദ്ധന മാർഗ്ഗമാണോ എന്ന സംശയം നിലനില്ക്കുന്നു. തെറ്റിദ്ധാരണകൾ മൂലം ഉടലെടുത്ത അഭിപ്രായ ഭിന്നതകളേക്കാൾ ഐക്യകണ്ഠമായ തീരുമാനത്തിനാണ് പ്രാധാന്യം.

ക്രൈസ്തവർക്ക് മതസ്വാതന്ത്ര്യം ലഭ്യമാക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധാലുക്കളാണ്. മതസ്വാതന്ത്ര്യത്തിലേക്കും ജീവന്റെ മേലുള്ള അവകാശത്തിനും ഒരുമിച്ച് നിന്ന സമൂഹങ്ങൾ രാജ്യത്തെ മുന്നോട്ടു നയിക്കുക തന്നെ ചെയ്തു. വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശവും ക്രൈസ്തവ സ്വാധീനവും മതപീഡനങ്ങളെ ആഗോള തലത്തിൽ തന്നെ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയും ജോണി മൂർ തന്റെ കത്തിൽ പങ്കുവെച്ചു.

കുടിയേറ്റ സംബന്ധമായ അജണ്ടകളിൽ പ്രസിഡന്റ് ട്രംപിനും ഫ്രാൻസിസ് പാപ്പയ്ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഒരു പൊതു സമവായത്തിൽ എത്തിച്ചേരുന്നതിന് മാർപാപ്പയെ ക്ഷണിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ കത്ത് ഉപസംഹരിക്കുന്നത്. അടുത്തിടെ ലാ സിവില്‍റ്റ കത്തോലിക്ക എന്ന ജെസ്യൂട്ട് മാഗസിനില്‍ ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചുള്ള ലേഖനം പുറത്തിറങ്ങിയിരിന്നു. ഈ സാഹചര്യത്തിലാണ് ജോണി മൂർ സമവായത്തിനായി ശ്രമിക്കുന്നത്.

More Archives >>

Page 1 of 208