News - 2025
മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് ജാർഖണ്ഡ് നിയമസഭ ബില്‍ പാസ്സാക്കി
സ്വന്തം ലേഖകന്‍ 14-08-2017 - Monday
റാഞ്ചി: പൗരന്റെ മതസ്വാതന്ത്ര്യത്തെ നിയമം മൂലം കടിഞ്ഞാണിട്ടുകൊണ്ട് ജാർഖണ്ഡ് നിയമസഭ മതപരിവർത്തന നിരോധന ബില്‍ പാസാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബില്‍ പാസ്സാക്കിയത്. മെയ് ഒന്നിന് പലാമുവിൽ സമാപിച്ച ഭാരതീയ ജനതാ പാർട്ടി സമ്മേളനത്തില്‍ മതപരിവര്‍ത്തനം തടയാന്‍ തീരുമാനം എടുത്തിരിന്നു. ഇതിന് പിന്നാലെ ജാർഖണ്ഡ് മന്ത്രിസഭ മതപരിവർത്തന നിരോധന ബില്ലിനു അംഗീകാരം നൽകുകയും തുടര്‍ന്നു നിയമസഭയില്‍ പാസ്സാക്കുകയുമായിരിന്നു.
പുതിയ നിയമപ്രകാരം മതപരിവർത്തനം നടത്തുന്നവർക്കു മൂന്നുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ നൽകുമെന്നാണ് വ്യക്തമാക്കുന്നത്. ക്രൈസ്തവരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപി ഗവണ്‍മെന്‍റ് പുതിയ ബില്‍ പാസ്സാക്കിയിരിക്കുന്നത്. ഒരാൾ സ്വമേധയാ മതം മാറുകയാണെങ്കിൽ നിരവധി കടമ്പകളാണ് ഇനി നിലനില്‍ക്കുക.
ഡെപ്യൂട്ടി കമ്മിഷണർ അല്ലെങ്കിൽ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ മാത്രമേ മറ്റൊരു മതം സ്വീകരിക്കാന്‍ ഇനി കഴിയൂ. ബില്ലിന് നിയമസഭ അംഗീകാരം നൽകിതോടെ മതപരിവർത്തന നിരോധനം നിലവിൽ വരുന്ന ആറാമത്തെ സംസ്ഥാനമായിരിക്കുകയാണ് ജാർഖണ്ഡ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ നിയമം നിലവിലുണ്ട്.
2014ൽ ബിജെപി സർക്കാർ അധികാരമേറ്റതുമുതൽ മതപരിവർത്തനം നിരോധിക്കണമെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും ആവശ്യപ്പെട്ടുവരികയായിരുന്നു. ബില്ലിനെതിരെ ആദിവാസി സംഘടനകളും പ്രതിപക്ഷവും വ്യാപക പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും സര്‍ക്കാര്‍ പരിഗണന നല്‍കിയില്ല.
മൗലിക അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് ഗവണ്‍മെന്‍റ് നടത്തിയിരിക്കുന്നതെന്ന് ആദിവാസികളുടെ ബുദ്ധിജീവി മഞ്ച് സംഘടന പ്രസിഡന്റ് പ്രേംചന്ദ് മുർമു പറഞ്ഞു. ജാർഖണ്ഡിലെ 33 മില്യൺ വരുന്ന ജനസംഖ്യയിലെ 15 ലക്ഷം ജനങ്ങൾ ക്രൈസ്തവരാണ്. ഇതില്‍ പകുതിയോളംപേർ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്.