News - 2024

അമേരിക്കയിലെ മിസിസിപ്പിയില്‍ ജീവന് പിന്തുണ

സ്വന്തം ലേഖകന്‍ 07-03-2018 - Wednesday

ജാക്സണ്‍: അമേരിക്കയുടെ വടക്കന്‍ സംസ്ഥാനമായ മിസിസിപ്പിയില്‍ ഗര്‍ഭഛിദ്രത്തിന് നിയന്ത്രണം കൊണ്ടുവരുവാനുള്ള നടപടി പ്രാബല്യത്തിലേക്ക്. ഇതിന്റെ ഭാഗമായി 15 ആഴ്ച കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് മിസിസിപ്പി സെനറ്റ് കരടുരേഖ പാസ്സാക്കി. ഇന്നലെ (മാര്‍ച്ച് 6) നടന്ന തിരഞ്ഞെടുപ്പില്‍ പതിനാലിനെതിരെ 35 വോട്ടുകള്‍ക്കാണ് കരടുരേഖ പാസ്സായത്. കഴിഞ്ഞ മാസം 31നെതിരെ 79 വോട്ടുകള്‍ക്ക് മിസിസിപ്പി ഹൗസ് ഇത് പാസാക്കിയിരുന്നു. ബില്ല് നിയമമാകുന്നതോടെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമങ്ങളുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായി മിസിസിപ്പി മാറും.

റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഫില്‍ ബ്ര്യാന്‍ ഒപ്പിട്ടതിനു ശേഷമായിരിക്കും ബില്ല് നിയമമാകുക. ഈ ബില്ല് നിയമമാകുകയാണെങ്കില്‍ 15 ആഴ്ചകള്‍ കഴിഞ്ഞ ഗര്‍ഭവതികളെ അബോര്‍ഷന് വിധേയമാക്കാന്‍ സാധിക്കുകയില്ല. ലൈംഗീക തൊഴില്‍, ബലാല്‍സംഗം തുടങ്ങിയവ മൂലമുള്ള ഗര്‍ഭങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. യാതൊരു നിയന്ത്രണവുമില്ലാതെ ഗര്‍ഭഛിദ്രം നടത്തിവന്നിരുന്ന ഡോക്ടര്‍മാരെ തടയുവാന്‍ നിയമത്തിനു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിവിധ പ്രോലൈഫ് സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ഗര്‍ഭിണിയായി 12 ആഴ്ചകള്‍ക്ക് ശേഷം അബോര്‍ഷന്‍ ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഹാനികരവും, മെഡിക്കല്‍ മേഖലയുടെ അന്തസിനു നിരക്കാത്തതാണെന്നും മിസിസിപ്പി സെന്റര്‍ ഫോര്‍ പബ്ലിക്ക് പോളിസിയുടെ ആക്ടിംഗ് പ്രസിഡന്റായ ഡോ. ജേംസണ്‍ ടെയ്‌ലര്‍ പറഞ്ഞു. ഉചിതമായ നടപടിക്കായി മിസിസിപ്പി സെനറ്റര്‍മാര്‍ക്ക് നമ്മുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമുണ്ടെന്നാണ് പരസ്യമായി ഈ ബില്ലിനെ അനുകൂലിച്ച ലെഫ്. ഗവര്‍ണര്‍. ടേറ്റ് റീവ്സ് പറഞ്ഞത്.


Related Articles »