India - 2025
കത്തോലിക്ക സഭക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി സവിശേഷ ബന്ധമില്ല: കെസിബിസി
സ്വന്തം ലേഖകന്‍ 27-03-2019 - Wednesday
കൊച്ചി: പൊതുതെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയ്ക്ക് ഏതെങ്കിലും മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ഥിയുമായോ സവിശേഷബന്ധമോ പ്രത്യയശാസ്ത്ര ആഭിമുഖ്യമോ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. എന്നാല്‍ ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെ ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്നും പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കെസിബിസി തയാറാക്കിയ സര്‍ക്കുലറില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഓര്‍മ്മിപ്പിച്ചു.
ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയും കരുതലും സഭയുടെ നയവും നിലപാടുമാണ്. വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും ഭാഷകളുമുള്ള ഭാരതം ഒരു രാജ്യവും ഒറ്റ ജനതയുമായി മുന്നേറുന്നതില്‍ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യസംവിധാനം മുഖ്യപങ്കു വഹിക്കുന്നു. കൃത്യസമയത്തു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഈ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലകളാണ്. വോട്ടെടുപ്പില്‍ പങ്കുചേര്‍ന്ന് രാജ്യത്തിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ ഓരോ പൗരനും കടമയുണ്ട്. സഭാംഗങ്ങളായ വോട്ടര്‍മാര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ കര്‍ത്തവ്യം ഉത്തരവാദിത്വത്തോടും വിവേകത്തോടുംകൂടി നിര്‍വഹിക്കണം.
ദരിദ്ര ജനവിഭാഗങ്ങളുടെ പരാധീനതകള്‍ മനസിലാക്കി സാന്പത്തിക നയരൂപീകരണം നടത്തുകയും രാജ്യം ഒരു സാന്പത്തിക ശക്തിയായി വളരുന്നതോടൊപ്പം ഓരോ ഇന്ത്യക്കാരനും സാന്പത്തിക സാമൂഹ്യരംഗങ്ങളില്‍ വികസനത്തിന്റെ പ്രയോജനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഇന്ത്യ വിഭാവനം ചെയ്യുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്. പരിസ്ഥിതിയെയും പാവപ്പെട്ടവരെയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാവണം സര്‍ക്കാരിന്റെ വികസനനയം. മനഃസാക്ഷി സ്വാതന്ത്ര്യവും മതബോധവും മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചയില്‍ മുഖ്യപങ്കാണു വഹിക്കുന്നത്. അക്രമരാഷ്ട്രീയത്തിനു മുതിരുന്നത് ജനാധിപത്യസംസ്‌കാരത്തില്‍ പതംവരാത്ത മനസുകളാണ്. മനുഷ്യജീവന്റെ മൂല്യവും മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികള്‍.
ചരിത്രത്തെ മുന്നോട്ടു നയിക്കുന്നത് സാന്പത്തിക ഘടകങ്ങള്‍ മാത്രമല്ല, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സാംസ്‌കാരിക ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും തീരുമാനങ്ങളും നടപടികളുമാണ്. അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്ക്കാത്ത നേതാക്കള്‍ തെരഞ്ഞെടുക്കപ്പെടണം. ദളിത് െ്രെകസ്തവര്‍ക്കു നേരെയുള്‍പ്പടെ വിവിധ വിവേചനങ്ങള്‍ക്കെതിരേ നിലപാടെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും അധികാരത്തില്‍ വരേണ്ടത് നീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ആവശ്യമാണ്. സംവാദത്തിന്റെയും സഹകരണത്തിന്റെയും പരസ്പര ശാക്തീകരണത്തിന്റെയും സമീപനം പുലര്‍ത്തുന്ന നേതാക്കളെയാണു നമുക്കാവശ്യം.
കുടുംബത്തിനു ശൈഥില്യമുണ്ടാക്കുന്ന നിയമനിര്‍മാണശ്രമങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിതിയെയും കെട്ടുറപ്പിനെയും ദോഷകരമായി ബാധിക്കും. ഭരണഘടനാ മൂല്യങ്ങളോടൊപ്പം ധാര്‍മിക മൂല്യങ്ങളും മതബോധവും സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അത്തരം മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ ഭരണനേതൃത്വത്തില്‍ ഉണ്ടാവണം. പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിക്കുന്ന നിയമനിര്‍മാണം ഭാരതത്തിന്റെ സംസ്‌കൃതിക്കും സാമൂഹികജീവിതത്തിനും ചേരുന്നതല്ല. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തിന്റെ ഭദ്രതയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഭരണകര്‍ത്താക്കള്‍ കണക്കിലെടുക്കണം.
തെരഞ്ഞെടുപ്പിന്റെ സമാധാനപൂര്‍ണമായ നടത്തിപ്പിനും രാജ്യത്തിന്റെ സുസ്ഥിതിക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ഥിക്കണം. പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. ഏപ്രില്‍ ഏഴിനു കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ സര്‍ക്കുലര്‍ വായിക്കും.