News - 2025
ക്രൈസ്തവ നേതാക്കള്‍ ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍..!: മുന്നറിയിപ്പുമായി ഇമാം മൊഹമ്മദ് തൌഹിദി
സ്വന്തം ലേഖകന്‍ 05-05-2019 - Sunday
മെല്‍ബണ്‍: ആഗോളതലത്തില്‍ ശക്തിയാര്‍ജിച്ച ഇസ്ലാമിക തീവ്രവാദമെന്ന ഗുരുതര ഭീഷണിയെ സംബന്ധിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് അടിയന്തിര മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഓസ്ട്രേലിയയില്‍ നിന്നുള്ള മുസ്ലീം ഗ്രന്ഥകാരനും സൌത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ മൊഹമ്മദ് തൌഹിദി. വിശ്വാസികളും ക്രൈസ്തവ നേതാക്കളും ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍, തീവ്രവാദികളെ വെറുക്കുന്ന മുസ്ലീങ്ങളായ തങ്ങള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിഞ്ഞെന്നു വരില്ലായെന്ന് അദ്ദേഹം തുറന്ന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ തുടര്‍ച്ചയായി കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ആശങ്കകള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സി.ബി.എന്‍ സീനിയര്‍ കറസ്പോണ്ടന്റായ ജോര്‍ജ്ജ് തോമസിന് നല്‍കിയ അഭിമുഖത്തിലാണ് ‘ദി ട്രാജഡി ഓഫ് ഇസ്ലാം’ എന്ന പ്രമുഖ ഗ്രന്ഥത്തിന്റെ രചയിതാവായ മൊഹമ്മദ് തൌഹിദി ഈ മുന്നറിയിപ്പ് നല്‍കിയത്.
അപക്വമായ രാഷ്ട്രീയ ഇടപെടലുകളാണ് മതമൗലീകവാദികളായ മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും അവസരം നല്‍കുന്നതെന്നും, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീശത്വം നഷ്ടപ്പെട്ടുവെങ്കിലും, അവരെ അനുകൂലിക്കുന്നവരും, അവരോട് അനുഭാവം പുലര്‍ത്തുന്നവരും ഇപ്പോഴും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
താന്‍ ഒരു മുസ്ലീമാണെങ്കിലും ഇസ്ലാമിക മതാധിഷ്ടിത രാജ്യത്ത് തനിക്ക് ജീവിക്കുവാനും കഴിയുകയില്ലെന്നും എന്നാല്‍ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ തനിക്ക് സമാധാനമായി ജീവിക്കുവാന്‍ കഴിയുമെന്നും തൌഹിദി പറഞ്ഞു. പ്രവര്‍ത്തനക്ഷമമായ തലച്ചോറുള്ള ഒരു മുസ്ലീമും ഇസ്ലാമിക് സ്റ്റേറ്റ്സ് പോലെയുള്ള തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ തുറന്ന അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ സ്വന്തം മതത്തില്‍ നിന്ന്‍ നിരവധി ഭീഷണി നേരിടുന്ന നേതാവ് കൂടിയാണ് 'സമാധാനത്തിന്റെ ഇമാം' എന്ന പേരിൽ അറിയപ്പെടുന്ന മൊഹമ്മദ് തൌഹിദി.