News - 2024

മതപീഡനത്തിനെതിരെ വാഷിംഗ്‌ടണില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

സ്വന്തം ലേഖകന്‍ 13-07-2019 - Saturday

വാഷിംഗ്‌ടണ്‍ ഡി‌സി: ആഗോളതലത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മതപീഡനങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി വാഷിംഗ്‌ടണില്‍ കോണ്‍ഫറന്‍സ് നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. സാന്‍റിയാഗോയിലെ സിനഗോഗിലും, ന്യൂസിലന്‍റിലെ മോസ്കിലും, ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലും ഉണ്ടായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ അടുത്ത ആഴ്ച നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. നോബേല്‍ പുരസ്കാര ജേതാവും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലൈംഗീക അടിമയുമാക്കിയിരുന്ന ഇറാഖി യസീദി വനിത നാദിയ മുറാദ്, തുര്‍ക്കിയില്‍ രണ്ടു വര്‍ഷക്കാലം തടങ്കലില്‍ കിടന്നതിനു ശേഷം മോചിതനായ അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സന്‍ എന്നിവരാണ് മുഖ്യ പ്രഭാഷകര്‍.

ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുന്ന രോഹിങ്ക്യന്‍ മുസ്ലീം പ്രതിനിധികള്‍ക്ക് പുറമേ, സമാന അവസ്ഥയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട രണ്ടാമത്തെ ഗവണ്‍മെന്റ് സംവിധാനത്തില്‍ ഒരു ഡസനിലധികം മന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നും മതപീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അമേരിക്കയുടെ പ്രസ്താവനയില്‍ ഒപ്പിടുവാന്‍ സന്നദ്ധത കാണിച്ചുകൊണ്ട് നിരവധി രാഷ്ട്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ടെന്നും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. എന്നാല്‍ രാഷ്ട്രങ്ങളുടെ പേര് വെളിപ്പെടുത്തുവാന്‍ അദ്ദേഹം തയ്യാറായില്ല.

ലോകത്തെ എഴുപതു ശതമാനം ജനങ്ങളും അപകടകരമായ വിധത്തില്‍ മതസ്വാതന്ത്യം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന് ബ്രൌണ്‍ബാക്ക് പറഞ്ഞു. ചൈനയിലെ മതപീഡനവുമായി ബന്ധമുള്ള കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പതിമൂന്നായിരം രാഷ്ട്രീയ മതതടവുകാരെ വിട്ടയക്കുകയും, ചില ദേവാലയങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്ത ഉസ്ബെക്കിസ്ഥാന്‍ പോലെയുള്ള രാഷ്ട്രങ്ങള്‍ മാതൃകാപരമാണെന്നും ബ്രൌണ്‍ബാക്ക് പറഞ്ഞു.

More Archives >>

Page 1 of 470