India - 2024

ഫാ. ബിനോയിയുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങളും വിശ്വാസി സമൂഹവും

13-09-2019 - Friday

തൊടുപുഴ: ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട ഫാ. ബിനോയി വടക്കേടത്തുപറമ്പിലിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങളും വിശ്വാസി സമൂഹവും. ബീഹാറിലെ ഭഗല്‍പൂര്‍ രൂപതയുടെ കീഴില്‍ ജാര്‍ഖണ്ഡിലെ രാജ്ദാഹ മിഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാ. ബിനോയിയെ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം കള്ളക്കേസെടുത്തു ജയിലില്‍ അടയ്ക്കുകയായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. ഫാ. ബിനോയിയുടെ മോചനം വൈകുന്നതില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും കടുത്ത വിഷമത്തിലാണ്.

കഴിഞ്ഞ ദിവസം കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഫാ.ബിനോയിയുടെ തൊടുപുഴ വെട്ടിമറ്റത്തെ വീട്ടിലെത്തി ആശ്വാസം പകര്‍ന്നിരുന്നു. പിതാവ് യോഹന്നാന്‍, മാതാവ് മേരി, സഹോദരന്‍ ബിനു, കുടുംബാംഗങ്ങള്‍ എന്നിവരെ ബിഷപ്പ് ആശ്വസിപ്പിച്ചു.കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഫാ.ബിനോയിയുടെ ജയില്‍മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രാര്‍ഥനയും അദ്ദേഹം വാഗ്ദാനംചെയ്തു. കലയന്താനി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജേക്കബ് തലാപ്പിള്ളില്‍, ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍ എന്നിവരും ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു സ്ത്രീക്കു പണം വാഗ്ദാനം ചെയ്‌തെന്ന വ്യാജ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് അഗൈമുര്‍ പോലീസ് വൈദികനെതിരേ കേസെടുത്തത്. ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ജാമ്യാമില്ലാ വകുപ്പു പ്രകാരമുള്ള കുറ്റമായി അടുത്ത കാലത്തു നിയമഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ സേവനം അനുഷ്ഠിക്കുന്ന ഫാ.ബിനോയിയെ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്നാണ് സഭാധികാരികള്‍ പറയുന്നത്. ഏഴു ദിവസമായിട്ടും ഫാ. ബിനോയിയുടെ മോചനം സാധ്യമായിട്ടില്ല. ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കൂടൂതല്‍ വാദത്തിനായി 16ലേക്കു മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തോടൊപ്പം കസ്റ്റഡിയിലെടുത്ത ഫാ. അരുണ്‍ വിന്‍സെന്റിനെ പ്രതിഷേധത്തെത്തുടര്‍ന്നു വിട്ടയച്ചിരുന്നു.

ഡീന്‍ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു സംസാരിച്ചിരുന്നു. നിരപരാധിയായ വൈദികന്‍ സത്യം തെളിഞ്ഞു ജയില്‍ മോചിതനാകാന്‍ ഇടവക പള്ളിയായ വെട്ടിറ്റം ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍ വികാരി ഫാ. ആന്റണി പുലിമലയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നതിന്റെ തലേദിവസമായ 15നു വൈകുന്നേരം 3.30 മുതല്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തും.

More Archives >>

Page 1 of 270