Life In Christ - 2024

യേശുവിന്റെ തിരുപിറവിക്കു മുന്നൊരുക്കമായി ഇരുപത്തിയഞ്ച് നോമ്പിന് ഇന്ന് ആരംഭം

സ്വന്തം ലേഖകന്‍ 01-12-2019 - Sunday

മാനവരാശിയെ വീണ്ടെടുക്കുവാനായി ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത യേശുവിന്റെ തിരുപിറവിയുടെ സ്മരണക്കു മുന്നൊരുക്കമായി ഇരുപത്തിയഞ്ച് നോമ്പിന് ഇന്ന്‍ ആരംഭം. തിരുപ്പിറവി ആഘോഷത്തിന് ഒരുക്കമായി ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തും. മത്സ്യ–മാംസാദികൾ വെടിഞ്ഞും പുണ്യകർമങ്ങൾ ചെയ്തുമാണ് ക്രൈസ്തവ ലോകം നോമ്പാചരിക്കുക. ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ യേശുവിന്റെ ജനനത്തെ അനുസ്മരിച്ച് ദേവാലയങ്ങളിലും വീടുകളിലും പുൽക്കൂടുകൾ ഒരുക്കും.

കിഴക്കുനിന്നെത്തിയ രാജാക്കന്മാർക്ക് ഉണ്ണിയേശുവിന്റെ ദർശനത്തിനു വാൽനക്ഷത്രം വഴികാട്ടിയായതിന്റെ അനുസ്മരണമായി നക്ഷത്രവിളക്കുകൾ തൂക്കും. അലങ്കരിച്ച ക്രിസ്മസ് മരങ്ങൾ മനോഹര കാഴ്ചയാകും. ‌സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഉണർത്തി നാടെങ്ങും കാരോൾ സംഘങ്ങളും സജീവമാകാന്‍ ഒരുങ്ങുകയാണ്. ക്രിസ്മസ് ആഹ്ലാദം പങ്കിട്ട് സമ്മേളനങ്ങളും കൂട്ടായ്മകളും വരും ദിവസങ്ങളില്‍ നടത്തും. ആഘോഷങ്ങൾക്കു മോടിപകരാൻ വിപണിയും ഒരുങ്ങി. നക്ഷത്രവിളക്കുകൾ, പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ, അലങ്കാരങ്ങൾ, ആശംസ കാർഡുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് കടകളിൽ ഒരുക്കുന്നത്.

More Archives >>

Page 1 of 21