News

റവ.ഡോ. തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ

സ്വന്തം ലേഖകന്‍ 14-01-2017 - Saturday

കൊച്ചി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് (ടോമി) തറയില്‍ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ സമാപിച്ച സീറോ മലബാര്‍ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ മെത്രാനെ നിയമിച്ചുകൊണ്ടുള്ള സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്പന ഇന്നലെ വൈകുന്നേരം 4.30നു കാക്കനാടുള്ള മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായില്‍ പ്രഖ്യാപിച്ചു. റോമന്‍ സമയം ഉച്ചയ്ക്കു പന്ത്രണ്ടിനു വത്തിക്കാനിലും നിയമനം പ്രസിദ്ധപ്പെടുത്തി.

സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തിയതിന്റെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തെത്തുടര്‍ന്നായിരുന്നു പുതിയ മെത്രാന്റെ നിയമനപ്രഖ്യപനം. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കല്പന കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

മേജര്‍ ആര്‍ച്ച്ബിഷപ് നിയമനപത്രിക കൈമാറി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിയുക്തമെത്രാനു ബൊക്കെ നല്‍കി. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയുക്തമെത്രാന് ആശംസകര്‍ നേര്‍ന്നു സംസാരിച്ചു. നിയുക്തമെത്രാന്‍ മറുപടിപ്രസംഗം നടത്തി. സീറോ മലബാര്‍ സഭാ സിനഡിലെ എല്ലാ മെത്രാന്മാരുടെയും സഭയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുടെയും സാനിധ്യത്തിലായിരുന്നു നിയമനപ്രഖ്യാപനം.

ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയവനാണു 45 വയസുകാരനായ ബിഷപ് മാര്‍ തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസവും സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എസ്ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. 1989 ല്‍ വൈദികപരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തി.

2000 ജനുവരി ഒന്നിനു ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളില്‍ സഹവികാരിയായും താഴത്തുവടകര പള്ളിയില്‍ വികാര്‍ അഡ്മിനിസ്‌ട്രേറററായും ശുശ്രൂഷ ചെയ്തു. 2004 ല്‍ ഉപരിപഠനത്തിനു റോമിലേക്ക്. പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മനശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. തുടര്‍ന്നു പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് ഇടയനിയോഗം.

അറിയപ്പെടുന്ന ധ്യാനഗുരുവും മനശാസ്ത്രജ്ഞനുമാണു നിയുക്ത മെത്രാന്‍. മനശാസ്ത്രസംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. മാര്‍ തറയിലിന്റെ മെത്രാഭിഷേകം പുതുഞായര്‍ ദിനമായ ഏപ്രില്‍ 23നു നടക്കും.

മാര്‍ തറയിലിന്റെ നിയമനത്തോടുകൂടി സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. ഇവരില്‍ 17 പേര്‍ വിരമിച്ചവരും എട്ടു പേര്‍ സഹായമെത്രാന്മാരുമാണ്. സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകളും (ഇന്ത്യയില്‍ 29, വിദേശത്ത് മൂന്ന്) ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവയാണു വിദേശത്തുള്ള രൂപതകള്‍. കാനഡയില്‍ ഒരു അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റും, ഇന്ത്യ, ന്യൂസിലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്റ്റോലിക് വിസിറ്റേഷനുകളും സഭയ്ക്കുണ്ട്.


Related Articles »