News - 2025

ബൈബിള്‍ വിതരണം ചെയ്തതിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സുവിശേഷപ്രഘോഷകന്റെ നില അതീവ ഗുരുതരം

സ്വന്തം ലേഖകന്‍ 26-01-2017 - Thursday

ഹൈദരാബാദ്: ബൈബിള്‍ വിതരണം ചെയ്തതിന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച എഞ്ചിനീയറിംഗ് കോളജ് അധ്യപകന്‍, തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍. കെ.എ സ്വാമി എന്ന 47-കാരനായ എഞ്ചിനിയറിംഗ് കോളജ് അധ്യാപകന് നേരെയാണ്, 21-ാം തീയതി പോലീസിന്റെയും തീവ്ര ഹൈന്ദവ സംഘടനയുടെയും ആക്രമണം ഉണ്ടായത്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിനു സമീപം ബൈബിള്‍ വിതരണം ചെയ്യുമ്പോഴാണ് കെ.എ സ്വാമിയെ വിശ്വഹിന്ദു പ്രവര്‍ത്തകര്‍ എത്തി ചോദ്യം ചെയ്യുകയും തടവിലാക്കുകയും ചെയ്തത്.

വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ കെ.എ സ്വാമിയെ പിടികൂടിയ ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോകുകയയായിരുന്നു. 21-ാം തീയതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ആറു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്വാമിയെ വിട്ടയച്ചത്. മാനസികമായി തളര്‍ന്ന സ്വാമി പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്നെ വളരെ ക്ഷീണിതനായിരുന്നു. വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനത്തില്‍ വച്ച് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും, വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണ് ഉണ്ടായത്.

ഐസിയുവില്‍ പ്രവേശിപ്പിച്ച സ്വാമി, കോമാ സ്‌റ്റേജിലാണ് ഇപ്പോള്‍ ഉള്ളതെന്ന് ഭാര്യ സുജാത പറഞ്ഞു. വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായം അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബൈബിള്‍ സൗജന്യമായി നല്‍കുന്ന അന്താരാഷ്ട്ര സംഘടനയായ 'ഗിഥയോന്‍സ് ഇന്റര്‍നാഷണലി'ന്റെ വോളന്റിയറായി സ്വാമിയും അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളും പ്രവര്‍ത്തിക്കുന്നുണ്ട്. കട്ടമൈസമ്മ ക്ഷേത്രത്തിന് സമീപം നിന്ന് കെ.എ സ്വാമി ബൈബിള്‍ നല്‍കുന്ന ചിത്രങ്ങള്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പകര്‍ത്തിയ ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് സ്വാമിയുടെ ഭാര്യസഹോദരന്‍ പറഞ്ഞു.

സ്വാമിയെ തടഞ്ഞുവച്ച് വിശ്വഹിന്ദു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. "ഇതിന് മുമ്പ് പലപ്പോഴും സ്വാമിയെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലവട്ടം സ്വാമി പോലീസ് സ്‌റ്റേഷനില്‍ ചെല്ലുവാനും നിര്‍ബന്ധിതനായിരിന്നു. സുഹൃത്തുക്കളായ ചിലര്‍ വിശ്വഹിന്ദു പരിഷത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായ ആക്രമണത്തെ കുറിച്ച് ഞാന്‍ അവരോട് ചോദിച്ചറിഞ്ഞു. ബൈബിള്‍ വിതരണം ചെയ്യുന്ന സ്വാമിയുടെ ഫോട്ടോകള്‍ പലപ്പോഴായി പകര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ശേഷമാണ് പ്രവര്‍ത്തകരോട് സ്വാമിയെ തടയുവാന്‍ പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അവര്‍ തന്നെ പറഞ്ഞു. 200-ല്‍ അധികം ഫോട്ടോകളാണ് ഇത്തരത്തില്‍ സംഘടന പ്രചരിപ്പിച്ചത്". സ്വാമിയുടെ ഭാര്യ സഹോദരന്‍ പറഞ്ഞു.

അതേ സമയം സ്വാമിയുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ക്രൈസ്തവ നേതാക്കന്‍മാര്‍ക്ക് ഉറപ്പ് നല്‍കി. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചുള്ള ആക്രമണമാണ് സ്വാമിക്ക് നേരെ ഉണ്ടായിരിക്കുന്നത്. 'ഫ്രീഡം ഓഫ് റിലീജിയസ് ആക്റ്റ്' എന്ന പേരില്‍ പ്രത്യേക നിയമം തന്നെ ഭാരതത്തിലെ ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തെ തടയുവാന്‍ വേണ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന രാജ്യത്താണ് ഈ നിയമവും നിലനില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ ബില്‍ നിലവിലുണ്ട്. ഭാരതത്തില്‍ ഉടനീളം ഇത്തരം ബില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപിയുടെ രണ്ടു എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലുകള്‍ അവതരിപ്പിച്ചിരിന്നു. ലോക്‌സഭയില്‍ യോഗി ആദിത്യനാഥും രാജ്യസഭയില്‍ തരുണ്‍ വിജയുമാണ് മതപരിവര്‍ത്തനം തടയുന്നതിന് ബില്ലുകള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

More Archives >>

Page 1 of 132