News

ക്രൈസ്തവരും മുസ്ലീംങ്ങളും തമ്മിലുള്ള വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ഗ്രീക്ക് കത്തോലിക്കാ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധി

സ്വന്തം ലേഖകന്‍ 15-09-2017 - Friday

റോം: ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങള്‍ നിമിത്തം മങ്ങലേറ്റ ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഇടയിലുള്ള വിശ്വാസ്യത പുനഃസ്ഥാപിക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് റോമിലെ ഗ്രീക്ക് കത്തോലിക്കാ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായ സിറിയന്‍ വൈദികന്‍ ഫാദര്‍ മ്ന്റാനിയോസ് ഹദ്ദാദ്‌. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ 1400-വര്‍ഷങ്ങളായുള്ള തങ്ങളുടെ പാരമ്പര്യവും നിലനില്‍പ്പും ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ്, സിറിയ, മാലൂല, ബെയ്റൂട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അക്രമവും, മതപീഡനവും, ആഭ്യന്തരകലഹവും മൂലം പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് സ്വന്തം ദേശങ്ങളിലേക്ക് തിരികെവരുവാന്‍ കഴിയുമെന്ന പ്രത്യാശയും സിറിയാക്കാരനായ ഫാദര്‍ ഹദ്ദാദ്‌ പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ സാന്നിധ്യം ഒരു തിരഞ്ഞെടുക്കലല്ല, മറിച്ച് ഏറെ അത്യാവശ്യമായ ഒന്നാണ്. നമ്മള്‍ ജീവിച്ചിരുന്ന സ്ഥലങ്ങള്‍ നമ്മുടെ ഭവനങ്ങളും, മാതൃദേശവുമാണ്.



ആര്‍ക്കുവേണ്ടി ഏതു സംസ്കാരത്തിനുവേണ്ടിയാണ് നമ്മള്‍ അവ ഉപേക്ഷിക്കുന്നത്. നമ്മള്‍ നമ്മുടെ സ്വന്തം ദേശങ്ങളിലേക്ക് തിരികെപ്പോവുകയും പതുക്കെ പതുക്കെ നമുക്കിടയിലെ വിശ്വാസ്യത തിരികെക്കൊണ്ടുവരികയും വേണം. സഹവര്‍ത്തിത്വം അവസാനിക്കുകയില്ല, അവസാനിക്കുവാന്‍ പാടില്ല. സ്വന്തം ദേശം വിട്ട് പലായനം ചെയ്ത മതന്യൂനപക്ഷങ്ങള്‍ തിരികെ വരുമ്പോള്‍ പലയിടത്തും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പശ്ചിമേഷ്യയില്‍ ക്രൈസ്തവ സാന്നിധ്യമില്ലെങ്കില്‍ പൗരസ്ത്യ മുസ്ലീംങ്ങളും പാശ്ചാത്യ ക്രിസ്ത്യാനികളും തമ്മില്‍ പുതിയൊരു ജിഹാദിന് കാരണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് പുറത്താക്കപ്പെട്ടതിനാല്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം ദേശങ്ങളിലേക്ക് തിരികെ വരുവാനുള്ള സാഹചര്യമുണ്ട്. ഐ‌എസിന്റെ പരാജയം, പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള പരസ്പര സൗഹാര്‍ദ്ദവും, സമാധാനവും പുനസ്ഥാപിക്കാമെന്നുള്ള പ്രതീക്ഷയും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 222