News

ഐഎസ് തീവ്രവാദികളുടെ ലക്ഷ്യം സിറിയൻ ക്രൈസ്തവര്‍: ആശങ്ക പങ്കുവെച്ച് അപ്പസ്തോലിക് വികാർ

സ്വന്തം ലേഖകന്‍ 15-11-2019 - Friday

ആലപ്പോ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സിറിയൻ ക്രൈസ്തവരെ ലക്ഷ്യമിടുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ആലപ്പോയിലെ അപ്പസ്തോലിക് വികാർ മോൺസിഞ്ഞോർ ജോർജ് അബു കാസൻ. തുർക്കിയുടെ ഭാഗത്തുനിന്ന് കുർദുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അർമേനിയൻ കത്തോലിക്കാ വൈദികനും, അദേഹത്തിന്റെ പിതാവും കുർദിഷ്- സിറിയൻ സേനയുടെ കൈവശമുണ്ടായിരുന്ന തുർക്കി അതിർത്തിയോട് ചേർന്നുള്ള ഡിയർ എൽ സോർ പ്രവിശ്യയിൽ തീവ്രവാദികളാൽ കൊല്ലപെട്ടിരുന്നു. കാമിഷ്ലി നഗരത്തിലെ ചന്ത സ്ഥലത്തിനും, ഒരു കൽദായ ദേവാലയത്തിനും സമീപം കഴിഞ്ഞദിവസം മൂന്ന് ബോംബ് സ്ഫോടനങ്ങളും നടന്നിരുന്നു.

ഏഴു പേരുടെ ജീവനാണ് സ്ഫോടനങ്ങളിൽ പൊലിഞ്ഞത്. പരിക്കേറ്റവരുടെ എണ്ണം എഴുപതോളമാണ്. ദേവാലയത്തിന് സമീപം ബോംബ് സ്ഫോടനം നടന്നത് ക്രൈസ്തവരെ തീവ്രവാദികൾ ലക്ഷ്യമിടുന്നുവെന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതെന്ന്‍ മോൺസിഞ്ഞോർ ജോർജ് അബു കാസൻ പറയുന്നു. ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ തുടർന്നാൽ ആയിരങ്ങൾ പലായനം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ക്രൈസ്തവരെ തുരത്താനായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരിക്കാം ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

More Archives >>

Page 1 of 504