News

ഇരുനൂറിന്റെ നിറവില്‍ സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭ

സ്വന്തം ലേഖകന്‍ 21-06-2017 - Wednesday

കേപ്ടൗണ്‍: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ലക്ഷകണക്കിന് ജനങ്ങളെ യേശുവിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിച്ച സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭ 200 വര്‍ഷങ്ങളുടെ നിറവില്‍. ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 25-ന് കേപ്ടൗണിൽ പ്രത്യേക പരിപാടികൾ നടക്കും. അന്നേ ദിവസം അതിരൂപതയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. 1818-ല്‍ പിയൂസ് ഏഴാമന്‍ പാപ്പായാണ് ആഫ്രിക്കയില്‍ വികാരിയേറ്റ് അപ്പോസ്തോലിക് ഓഫ് ദി ഗുഡ് ഹോപ്പ് നിലവില്‍ വരുത്തിയത്.

കഴിഞ്ഞ ഇരുനൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗത്താഫ്രിക്കയിലെ വിദ്യാഭ്യാസ മേഖലയിലും ഇതരമേഖലകളിലും കത്തോലിക്ക സഭ കൈവരിച്ച വളര്‍ച്ചയ്ക്ക് ആത്മീയ സഭാംഗങ്ങള്‍ക്ക് വികാരി ജനറല്‍ തന്റെ പ്രസ്താവനയിലൂടെ നന്ദി പ്രകാശിപ്പിച്ചു. കേപ്ടൗണ്‍ കണ്ടുപിടിക്കപ്പെട്ടത് മുതല്‍ പോര്‍ച്ചുഗീസ് രാജാവിന്റെ അനുവാദത്തോടെ പോര്‍ച്ചുഗീസ് മിഷണറിമാരായിരുന്നു അവിടത്തെ മതപരമായ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 1652-ല്‍ കേപ്പില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ആധിപത്യം സ്ഥാപിച്ചതിനു ശേഷം അവിടെ കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെടുകയായിരുന്നു.

1805-ല്‍ കേപ് കോളനിയിലെ കമ്മീഷണര്‍ ജനറലായിരുന്ന ജേക്കബ് എബ്രഹാം ഡെ മിസ്റ്റ് കോളനിയിലെ ദൈവവിശ്വാസികള്‍ക്ക് നിയമപരമായ സംരക്ഷണവും സ്വാതന്ത്ര്യവും നല്‍കുവാന്‍ തീരുമാനിക്കുകയായിരിന്നു. അതിന്‍ പ്രകാരം കേപ്പിലെ കത്തോലിക്കരെ ഏകോപിപ്പിക്കുന്നതിനായി മൂന്ന്‍ ഡച്ച് പുരോഹിതര്‍ അവിടെ എത്തുകയുമാണ്‌ ഉണ്ടായത്. 1818 ജൂണ്‍ 7-ന് പിയൂസ് ഏഴാമന്‍ പാപ്പായാണ് വികാരിയേറ്റ് അപ്പോസ്തോലിക് ഓഫ് ദി ഗുഡ് ഹോപ്പ് സ്ഥാപിച്ചു സമീപ പ്രദേശങ്ങള്‍ അതിനോട് കൂടി കൂട്ടിച്ചേര്‍ത്തു. പില്‍ക്കാലത്ത് മൌറീഷ്യസും, ന്യൂ ഹോളണ്ടും, വാന്‍ ഡിമെന്‍സ് ലാന്‍ഡ് (ഇന്നത്തെ ഓസ്ട്രേലിയയും) തുടങ്ങിയ പ്രദേശങ്ങള്‍ ഈ അപ്പസ്തോലിക് വികാരിയേറ്റിന്റെ ഭാഗമായിരുന്നു.

കാലക്രമേണ വിവിധ സന്യാസ സഭകള്‍ ഇവിടെ എത്തുകയായിരിന്നു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭയുടെ വികസനം ത്വരിതഗതിയില്‍ ആകുകയായിരിന്നു. കറുത്തവരും വെളുത്തവരും അടങ്ങുന്ന അനേകര്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്ന്‍ വന്നു. 1951-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ കത്തോലിക്കാ സഭയെ വിവിധ പ്രവിശ്യകളായി തിരിച്ചു. അധികം താമസിയാതെതന്നെ പുതിയ രൂപതകള്‍ ചേര്‍ക്കപ്പെടുകയായിരിന്നു.

സൗത്താഫ്രിക്ക, ബോട്സ്വാന, സ്വാസിലാന്റ് ഉള്‍പ്പെടെ ഇപ്പോള്‍ 28 രൂപതകളും ഒരു അപ്പസ്തോലിക വികാരിയേറ്റും സതേണ്‍ ആഫ്രിക്കന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ (SACBC) കീഴിലുണ്ട്. ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം, സഭയുടെ വളര്‍ച്ചക്ക് കാരണമായവര്‍ക്കും, ദൈവത്തിനും നന്ദിയര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ആരംഭിക്കുക. സഭയുടെ വളര്‍ച്ചക്കായി പ്രയത്നിച്ചവരെ ഈ കുര്‍ബ്ബാനയില്‍ പ്രത്യേകം ഓര്‍മ്മിക്കും. കൂടാതെ അതിരൂപതാ തലത്തിലുള്ള ആഘോഷങ്ങളും, ദിവ്യകാരുണ്യ പ്രദക്ഷിണവും ഇതിന്റെ ഭാഗമായി നടക്കും. ആഘോഷങ്ങളുടെ പ്രചാരണത്തിനായി മീഡിയ കമ്മിറ്റിക്ക് ഇതിനോടകം തന്നെ രൂപം കൊടുത്തിട്ടുണ്ട്.

More Archives >>

Page 1 of 189