News - 2025
ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും മരണകാരണം ഇപ്പോഴും അവ്യക്തം
സ്വന്തം ലേഖകന്‍ 30-06-2017 - Friday
ലണ്ടന്‍ : എഡിന്‍ബറോയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്ട്ടിന് സേവ്യര്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു. ഇതോടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ വൈകുമെന്ന് ഉറപ്പായി. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ പാതോളജി റിപ്പോര്‍ട്ട് തിങ്കളാഴ്ച വിദഗ്ധരടങ്ങിയ സംഘം പുനഃരവലോകനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിദഗ്ദ്ധരുടെ സംഘം മരണകാരണം കണ്ടെത്താനായാല്‍ ഈ റിപ്പോര്‍ട്ട് ഫിസ്കല്‍ ഓഫിസര്‍ക്കു ലഭിക്കുന്നതോടെ മൃതദേഹം വിട്ടുകിട്ടിയേക്കും. അതേ സമയം കൂടുതല്‍ കോശ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കേണ്ടിവന്നാല്‍ കാലതാമസമുണ്ടാകുമെന്നാണ് സൂചന.
Also Read: ഫാ. മാര്ട്ടിന് വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു
തിങ്കളാഴ്ച മരണകാരണം സ്ഥിരീകരിക്കാനായാലും ആഴ്ചയുടെ അവസാനത്തോടെയെ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. അതേ സമയം ദൂരൂഹമരണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സ്കോട്ട്ലാന്‍ഡ് യാര്‍ഡിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ചാന്‍സറി ഭട്ട മിസ്ര, കേസ് അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഫിസ്കല്‍ ഓഫിസറുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ സാധ്യമാക്കിയത്. സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള ഫാ.ടെബിൻ പുത്തൻപുരയ്ക്കലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.