News
പുതിയ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം നടന്നു
സ്വന്തം ലേഖകന്‍ 29-06-2017 - Thursday
വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ നടന്ന കൺസിസ്റ്ററിയിൽ അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പ കര്‍ദിനാളുമാരുടെ ഗണത്തിലേക്ക് ഉയർത്തി. ലാവോസില്‍ നിന്നുള്ള മെത്രാന് ലൂയീസ് മാരി ലിംഗ് മാന്‍ഖാനെഖോന്‍, മാലിയിലെ മെത്രാപ്പോലീത്തയായ ജീന്‍ സെര്‍ബോ, എല്‍ സാല്‍വദോറില്‍ നിന്നുമുള്ള മോണ്‍സിഞ്ഞോര്‍ ഗ്രിഗോറിയോ റോസ ചാവേസ്, സ്പെയിനില്‍ നിന്നുമുള്ള ജുവാന്‍ ജോസ് ഒമെല്ല, സ്വീഡനില്‍ നിന്നുമുള്ള മെത്രാനായ ആന്‍ഡേഴ്സ് അര്‍ബോറെലിയൂസ് എന്നിവരാണ് പുതിയ കര്‍ദ്ദിനാള്‍മാരായി സ്ഥാനാരോഹണം ചെയ്തത്. പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍ ചുവന്ന തൊപ്പിയും, പദവിയും മാര്‍പാപ്പാ കര്‍ദിനാളുമാര്‍ക്ക് സമ്മാനിച്ചു.
രാജാക്കന്മാരെ പോലെ വര്‍ത്തിക്കാതെ ദാസന്മാരെ പോലെ വര്ത്തിക്കുവാനാണ് യേശു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് പുതിയ കര്‍ദ്ദിനാള്‍മാരോട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. യേശുവിനോടു കൂടി ചേര്‍ന്ന് സേവനം ചെയ്യുവാനും യേശുവിനേപ്പോലെയാകുവാനും പാപ്പാ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. പ്രസംഗം അവസാനിച്ച ഉടനെ മാര്‍പാപ്പാ അവര്‍ക്ക് പദവി ചിഹ്നമായ ചുവന്ന തൊപ്പി അണിയിച്ചു.
തൊപ്പി അണിയിക്കുന്നതിന് മുന്‍പ് പുതിയ 5 കര്‍ദ്ദിനാള്‍മാരും പാപ്പായോട് വിധേയരായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു വിശ്വാസ പ്രഖ്യാപനം നടത്തി. മാലിയിലെ ബാംകോയില്‍ നിന്നുള്ള 74കാരനായ ജീന്‍ സെര്‍ബോയുടെ ശിരസ്സിലാണ് പാപ്പാ ആദ്യമായി തൊപ്പി അണിയിച്ചത്. 71 കാരനായ സ്പെയിലെ ബാഴ്സലോണയില്‍ നിന്നുമുള്ള ജുവാന്‍ ജോസ് ഒമെല്ല, സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നിന്നുമുള്ള 68-കാരനായ ആന്‍ഡേഴ്സ് അര്‍ബോറെലിയൂസ്, ലാവോസില്‍ നിന്നുള്ള 73 കാരനായ ലൂയീസ് മാരി ലിംഗ് മാന്‍ഖാനെഖോന്‍, എല്‍ സാല്‍വദോറില്‍ നിന്നുമുള്ള മോണ്‍സിഞ്ഞോര്‍ ഗ്രിഗോറിയോ റോസ ചാവേസ് എന്നീ ക്രമത്തിലാണ് മാര്‍പാപ്പ തൊപ്പി നല്‍കിയത്. തുടര്‍ന്നു മോതിരമണിയിച്ചു.
ചടങ്ങിനു ശേഷം ഫ്രാന്‍സിസ് പാപ്പാ 5 പുതിയ കര്‍ദ്ദിനാള്‍മാരുടെയും ഒപ്പം എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ സന്ദര്‍ശിച്ചു. പുതിയ 5 കര്‍ദ്ദിനാള്‍മാരുടെ നിയമനത്തോടു കൂടി സഭയിലെ ആകെ കര്‍ദ്ദിനാള്‍മാരുടെ എണ്ണം 225 ആയി ഉയര്‍ന്നു. ഇതില്‍ 121 പേര് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ഉള്ളവരാണ്. ഇവരില്‍ 53 പേര് യൂറോപ്പില്‍ നിന്നും, 17 പേര് വടക്കന്‍ അമേരിക്കയില്‍ നിന്നും 17 പേര് മധ്യ-തെക്കന്‍ അമേരിക്കയില്‍ നിന്നും, 15 പേര് ഏഷ്യയില്‍ നിന്നും, 15 പേര് ആഫ്രിക്കയില്‍ നിന്നും 4 പേര് ഓഷ്യാനിയയില്‍ നിന്നുമുള്ളവരുമാണ്.