News - 2025
ഇന്തോനേഷ്യയിലെ വൈദിക സമൂഹം വളർച്ചയുടെ പാതയിൽ
സ്വന്തം ലേഖകന്‍ 10-09-2017 - Sunday
ജക്കാർത്ത: ഇരുപതു വർഷത്തിനിടയിൽ ഇന്തോനേഷ്യയിലെ വൈദികരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. 2016-17 വർഷത്തിൽ 81 പേരും 2017-18 ൽ നൂറിലധികം അംഗങ്ങളുമാണ് സെമിനാരിയിൽ ചേർന്നത്. ദൈവീക ഇടപെടൽ മൂലം അനേകം യുവജനങ്ങളാണ് സെമിനാരിയിൽ ചേരുന്നതെന്ന് ഏജൻസി ഫിഡ്സിനു നൽകിയ അഭിമുഖത്തിൽ സേക്രട്ട് ഹാർട്ട് മേജർ സെമിനാരി അധ്യക്ഷൻ ഫാ. ആൽബർട്ടസ് സുജോകു പറഞ്ഞു. ഇന്തോനേഷ്യയിലെ വടക്കൻ സുല വേസി തലസ്ഥാനമായ മാൺഡോയിലെ 61 ഇടവകകളിലായി 96 വൈദികരാണ് സേവനം ചെയ്യുന്നത്.
സെപ്റ്റബർ നാല് മുതൽ എട്ട് വരെ നടന്ന വൈദിക ധ്യാനത്തിൽ ഇരുനൂറോളം വൈദികർ പങ്കെടുത്തു. രൂപതയുടെ സേവനത്തിനാവശ്യമായ വൈദികര്‍ ഇപ്പോള്‍ ഉണ്ടെന്നും ഇവരുടെ സാന്നിധ്യം സ്തുത്യർഹമാണെന്നും മാൺഡോ ബിഷപ്പ് മോൺ.ബനഡിക്റ്റസ് എസ്തപ്പാനോസ് പറഞ്ഞു. ഇടവകയും വൈദികരും തമ്മിൽ സൗഹൃദപരമായ അന്തരീക്ഷം വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വൈദികരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ പിനലിങ്ങ് മേജർ സെമിനാരി വിപുലീകരിക്കാനും പദ്ധതിയുണ്ട്. കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലധികമാണ് കത്തോലിക്ക വിശ്വാസികളാണ് മാൻഡോയിൽ മാത്രമുള്ളത്. ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉള്ളത്.