News - 2025
കാലിസ്റ്റ ജിൻഗ്രിച്ച് വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതി
സ്വന്തം ലേഖകന്‍ 18-10-2017 - Wednesday
ന്യൂയോര്‍ക്ക്: വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതിയായി കാലിസ്റ്റ ജിൻഗ്രിച്ചിനെ യു എസ് സെനറ്റ് തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാത്രിയില്‍ നടന്ന വോട്ടെടുപ്പില്‍ 70 – 23 എന്ന വോട്ടിനാണ് കാലിസ്റ്റ തിരഞ്ഞെടുക്കപ്പെട്ടത്. കാലിസ്റ്റയെ വത്തിക്കാനിലെ അംബാസിഡര്‍ ആയി നിയമിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് നേരത്തെ സൂചന നല്‍കിയിരിന്നു. അന്‍പത്തിയൊന്നുകാരിയായ ജിന്‍ഗ്രിച്ച് കത്തോലിക്ക വിശ്വാസിയാണ്. നിരവധി സന്നദ്ധ സംഘടനകളുടെങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ച കാലിസ്റ്റ, വാഷിംഗ്ടണിലെ അമലോത്ഭവ മാതാവിന്‍റെ പേരിലുള്ള കത്തീഡ്രല്‍ ദേവാലയത്തിലെ ഗായക സംഘത്തില്‍ അംഗം കൂടിയാണ്.
മനുഷ്യക്കടത്തിനെതിരെ പോരാടുമെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ഇവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.1984-ല്‍ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിച്ച അമേരിക്കയുടെ മൂന്നാമത്തെ വനിതാ അംബാസിഡറാണ് കാലിസ്റ്റ ജിന്‍ഗ്രിച്ച്. 2015-ല്‍ ഫ്രാന്‍സിസ് പാപ്പ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശന നടത്തിയ അവസരത്തില്‍ കാലിസ്റ്റ മിക്കവേദികളിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിന്നു. നവംബര്‍ ആദ്യവാരത്തോടെ പുതിയ ദൗത്യത്തിലേക്ക് അവർ പ്രവേശിക്കും.