News - 2025
ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നത്: പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് ബാവ
സ്വന്തം ലേഖകന്‍ 21-09-2017 - Thursday
അടൂര്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ സഭ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നും ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നതെന്നും സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ. സിറിയയിലെ സഭ നേരിടുന്ന പീഡനങ്ങള്‍ സംബന്ധിച്ചു മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് 'തീച്ചൂളയിലെ സഭ സംസാരിക്കുന്നു' എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ലോകത്തിന്റെ ഒരു കോണില്‍ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കപ്പെടുകയാണ്. കൂട്ടക്കൊലയാണ് അവിടെ നടക്കുന്നത്. ഇറാക്കിലെ ഒരു രൂപതയിലെ അര ലക്ഷത്തോളം പേരെ ഒരാഴ്ച സമയത്തിനുള്ളില്‍ കാണാതായി. ഇന്നവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ പ്രവാസികളായി മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നോ എന്നൊന്നും അറിയില്ല. ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ജീവിക്കുന്നത്.
ഈ ഒരു വിശ്വാസത്തിന്റെ കരുത്തിലാണ് ഇന്നു ലോകത്തു സഭ മുന്നേറുന്നത്. വിശ്വാസ വീരരായ രക്തസാക്ഷികള്‍ക്കു സഭ നല്കുന്നതു വലിയ പ്രാധാന്യമാണ്. ലോകത്തിലെ വിവിധങ്ങളായ സാഹചര്യത്തിലും ഇന്ത്യയില്‍ ജനാധിപത്യം നിലനിന്നുവരുന്നുവെന്നതു സന്തോഷകരമാണ്. ആരാധനയിലും വിശ്വാസത്തിലും ഒരേമനസുള്ള ഒരു വിശ്വാസസമൂഹത്തിന്റെ സ്നേഹവും കരുതലും താന്‍ അനുഭവിച്ചറിയുകയാണെന്നും പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.
സുവിശേഷത്തിന്റെ സാക്ഷികളായി പ്രവര്‍ത്തിക്കുമ്പോള്‍ അഭിമാനമുണ്ടെന്നു കെയ്റോ ആര്‍ച്ച് ബിഷപ് യൂസഫ് ഹാനോഷ് പറഞ്ഞു. പരിശുദ്ധ കുര്‍ബാനയുടെ ശക്തിയാണു വിശ്വാസികള്‍ക്കുള്ളത്. ഭീഷണികളുടെ മധ്യത്തില്‍ വിശ്വാസത്തിന്റെ തീക്ഷണത മുറുകെപിടിക്കാന്‍ സഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തു നഷ്ടപ്പെട്ടാലും തങ്ങള്‍ വിശ്വാസത്തിനുവേണ്ടി നിലനില്‍ക്കുമെന്നതാണ് പശ്ചിമേഷ്യയിലെ സഭാവിശ്വാസികളുടെ ശക്തിയെന്നു സന്ദേശം നല്കിയ ക്നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മൂന്നു ദിവസമായി അടൂരിൽ നടന്നുവരുന്ന പുനരൈക്യസഭാ സംഗമം ഇന്ന് സമാപിക്കും.